
കൊച്ചി: ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്. സിറോ മലബാർ സഭ ഭൂമി ഇടപാടിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. കാനോൻ നിയമപ്രകാരമാണ് ഇടപാടുകൾ നടന്നതെന്നാണ് സർക്കാർ പറയുന്നത്.
കേസിൽ പൊലീസ് നേരത്തേ ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഈ റിപ്പോർട്ടാണ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2020ൽ വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ടാണ് സർക്കാർ സുപ്രീംകോടതിയിലും സമർപ്പിച്ചിരിക്കുന്നത്.
കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഭൂമി വാങ്ങിയവരും ഇടനിലക്കാരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് ആറര കോടി പിഴ ചുമത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഇടനിലക്കാർക്കും ഇ ഡി നോട്ടീസയച്ചിരുന്നു. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ, സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ റവന്യൂ സംഘം അന്വേഷണം നടക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം.