bumrah

ഓവൽ: ഓവലിൽ ബുമ്ര കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. ആദ്യ പത്ത് ഓവർ പൂ‌ർത്തിയാകുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്‌ക്കെതിരായി ആതിഥേയരുടെ അഞ്ച് മുൻ നിര ബാറ്റ്സ്മാന്മാർ കൂടാരം കയറി. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 16 ഓവറിൽ ഇംഗ്ളണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എടുത്തിട്ടുണ്ട്. ഡേവിഡ് വില്ലിയും ക്രെയിഗ് ഒവർട്ടണും ആണ് ക്രീസിൽ. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എന്ന ദയനീയ അവസ്ഥയിലായിരുന്നു ഇംഗ്ളണ്ട്.

🚨 Toss Update 🚨#TeamIndia have elected to bowl against England in the first #ENGvIND ODI.

Follow the match ▶️ https://t.co/8E3nGmlNOh pic.twitter.com/8xh9xJdWxs

— BCCI (@BCCI) July 12, 2022

അഞ്ച് ഓവറിൽ വെറും ഒൻപത് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ഇംഗ്ളണ്ടിന്റെ നടുവ് ഒടിച്ചത്. ടോസ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ച ഉടനെ ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ബാറ്റിംഗ് കരുത്ത് വെളിപ്പെടുത്തുന്ന രീതിയിൽ ഒരു ട്വീറ്റും ഇട്ടിരുന്നു. മുൻനിര ബാറ്റ്സ്മാന്മാരുടെ പേരുകൾക്ക് ഒപ്പം ക്യാപ്ഷനായി 'ബാറ്റിംഗ് ലൈനപ്പ് കണ്ടില്ലേ' എന്നായിരുന്നു ട്വീറ്റ്.

That batting line-up 😍

🏴󠁧󠁢󠁥󠁮󠁧󠁿 #ENGvIND 🇮🇳@RL_Cricket x @AceProgramme

— England Cricket (@englandcricket) July 12, 2022

എന്നാൽ മത്സരം തുടങ്ങി രണ്ടാമത്തെ ഓവറിന്റെ നാലാമത്തെ പന്തിൽ അപകടകാരിയായ ജേസൺ റോയിയെ പുറത്താക്കി കൊണ്ടായിരുന്നു ബുമ്രയുടെ തുടക്കം. അതേ ഓവറിന്റെ അവസാന പന്തിൽ ജോ റൂട്ടിനെ വിക്കറ്റ് കീപ്പറുടെ കൈകളിലും ബുമ്ര എത്തിച്ചു. ഇരുവരും റണ്ണൊന്നുമെടുത്തിട്ടില്ലായിരുന്നു. തുടർന്ന് മൂന്നാം ഓവറിൽ ബെൻ സ്റ്റോക്ക്സിനെ നേരിട്ട ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഷമി പുറത്താക്കി. ആറാം ഓവറിൽ ഏഴ് റണ്ണെടുത്ത ഓപ്പണർ ജോണി ബെയർസ്റ്റോയിനെയും എട്ടാം ഓവറിൽ ലിയാം ലിവിംഗ്സറ്റണിനെ റണ്ണെടുക്കുന്നതിന് മുമ്പായും ബുമ്ര കൂടാരം കയറ്റി.

ക്യാപ്ടൻ ബട്ട്ലറും മൊയീൻ അലിയും ചേർന്ന് ഇംഗ്ളണ്ടിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും 14ാം ഓവറിന്റെ അഞ്ചാം പന്തിൽ പ്രസീദ് കൃഷ്ണ മൊയീൻ അലിയെ പുറത്താക്കി ആ കൂട്ടുക്കെട്ടും പൊളിച്ചു. 14 റൺസ് ആയിരുന്നു അലിയുടെ സമ്പാദ്യം. പിന്നാലെ ബട്ട്ലറിനെ ഷമിയും (30) പുറത്താക്കി. ഇംഗ്ലണ്ട് നിരയിൽ ആറ് താരങ്ങളാണ് റൺസ് എടുക്കുന്നതിന് മുമ്പെ പുറത്തായത്.