lankan-protest

കൊളംബോ : റെനിൽ വിക്രമസിംഗെ താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കുന്നതിനെതിരെ ശ്രീലങ്കയിൽ വൻ പ്രതിഷേധം. ഇതേതുടർന്ന് കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കനത്ത സൈനിക വിന്യാസം ഏർപ്പെടുത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാന നഗരിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങുന്നത്. ആയുധധാരികളായ പട്ടാളക്കാർ പ്രതിഷേധക്കാരെ നേരിടാൻ സജ്ജരായി നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയയുടെ വസതിയിലേക്ക് നടന്നതിന് സമാനമായ പ്രതിഷേധമാണ് ഇന്നും അരങ്ങേറുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ടിരുന്നു. അദ്ദേഹം മാലിദ്വീപിലേക്ക് കടന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാജി വയ്ക്കും എന്നാണ് ഗോതബയ നേരത്തെ അറിയിച്ചതെങ്കിലും ഇതുവരെയും രാജി ലഭിച്ചിട്ടില്ലെന്ന് ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യം വിടാൻ ശ്രമിച്ച ഗോതബയയുടെ സഹോദരനായ മുൻ ധനമന്ത്രിയെ ഇമിഗ്രേഷൻ ഓഫീസർമാർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. രാജപക്‌സെയുടെ ഔദ്യോഗിക വസതിയും ഓഫീസും കൈയേറിയ പ്രതിഷേധക്കാർ ഇപ്പോഴും അവിടെ തുടരുകയാണ്. ഔദ്യോഗികമായി രാജി പ്രഖ്യാപനം വന്ന ശേഷമേ മടങ്ങൂ എന്നാണ് അവർ അറിയിച്ചിട്ടുള്ളത്. ശ്രീലങ്കയിൽ നിന്ന് ഗോതബയ രാജപക്‌സെയുടെ യാത്ര ഇന്ത്യയാണ് സാദ്ധ്യമാക്കിയതെന്ന റിപ്പോർട്ടുകൾ ഇന്ത്യ നിഷേധിച്ചു.

വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതല ഏൽക്കും എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനെ തുടർന്നാണ് ജനം അദ്ദേഹത്തിന്റെ വസതിയിലേക്ക് മാർച്ച് നടത്തുന്നത്. ശ്രീലങ്കയുടെ ഭരണഘടനയനുസരിച്ച്, പ്രസിഡന്റ് രാജിവച്ചാൽ പ്രധാനമന്ത്രി ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കും. ഗോതബയയാണ് റെനിലിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്നതിനാൽ ഇദ്ദേഹത്തെയും പ്രതിഷേധക്കാർ അംഗീകരിക്കുന്നില്ല. കഴിഞ്ഞയാഴ്ച രോഷാകുലരായ പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ സ്വകാര്യ വസതിക്ക് തീയിട്ടിരുന്നു.

അതേസമയം അടുത്ത പ്രസിഡന്റിനെ കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ചർച്ചയാരംഭിച്ചു കഴിഞ്ഞു. മുഖ്യമായും രാജ്യത്തിന്റെ അടുത്ത പ്രസിഡന്റിനെ എങ്ങനെ തിരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നത്.