
തിരുവനന്തപുരം: കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ കിരണിന്റേതാണെന്ന് സംശയം. കൈയിലെ ചരടെല്ലാം കിരണിന്റേതിന് സമാനമാണെന്ന് അച്ഛൻ മധു പറഞ്ഞു. ശനിയാഴ്ചയാണ് മൊട്ടമൂട് സ്വദേശി കിരണിനെ ആഴിമലയിൽ വച്ച് കാണാതാകുന്നത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം കിരണിന്റേതാണെന്ന് ഉറപ്പിക്കാൻ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.
കിരൺ ആത്മഹത്യ ചെയ്യില്ലെന്നും അപായപ്പെടുത്തിയതാകും എന്നുമാണ് അച്ഛൻ പറയുന്നത്. ശനിയാഴ്ചയാണ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കിരൺ ആഴിമലയിൽ എത്തുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ ബന്ധുക്കളായ സുഹൃത്തുക്കൾക്കൊപ്പം കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ മർദ്ദിച്ചെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിനു നൽകിയ മൊഴി.
യുവാവ് കടലിൽ വീണെന്നുള്ള വിവരത്തെ തുടർന്നാണ് വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തുന്നത്. കടൽത്തീരത്ത് എത്തിച്ചേരുന്ന കയറ്റിറക്കമായ ഇടറോഡിലൂടെ ഓടുന്ന യുവാവിന്റെ സി സി ടിവി ദൃശ്യമാണ് പ്രദേശത്തെ സ്വകാര്യ റിസോർട്ടിലെ കാമറയിൽ നിന്ന് പൊലീസിന് ലഭിച്ചത്. ഓടുന്നതിനിടെ യുവാവ് തിരിഞ്ഞുനോക്കുന്നതും ദൃശ്യത്തിൽ കാണാം. യുവാവിനെ ആരെങ്കിലും പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കിരണിനെ മർദ്ദിച്ച യുവാവിന്റെ ആഴിമലയിലുള്ള കടയിൽ സി സി ടി വി കാമറയുണ്ടെങ്കിലും കട പൂട്ടിയ നിലയിലായതിനാൽ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.