
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും വിചാരണ നീണ്ടുപോകുകയാണെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദേശം നൽകി.
പൾസർ സുനിക്ക് എതിരെയുള്ളത് ഗുരുതര കുറ്റങ്ങളാണെന്നും അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. സർക്കാർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ സുനിയെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു.
കേസിൽ താനൊഴികെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം നടക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട നടപടികൾ അനന്തമായി നീണ്ടേക്കും. സമീപകാലത്തൊന്നും വിചാരണ നടപടികൾ പൂർത്തിയാക്കാൻ സാദ്ധ്യതയില്ലെന്നും തനിക്ക് ജാമ്യം നൽകണമെന്നുമായിരുന്നു സുനിയുടെ ആവശ്യം.
അതേസമയം, കേസ് അട്ടിമറിക്കുന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതിജീവിതയുടെ അപേക്ഷ പ്രകാരമാണ് കേസ് മാറ്റിയത്.