pink-police

തിരുവനന്തപുരം: എട്ടു വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒന്നരലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനായിരുന്നു കോടതിയുടെ ഉത്തരവ്. ഈ തുക പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്നും ഈടാക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.

പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്. കോടതി ചെലവായ 25000 രൂപയും രജിതയിൽ നിന്നും ഈടാക്കും. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോയെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

2021 ആഗസ്റ്റ് 27 നാണ് സംഭവം നടന്നത്. ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിൽ വി എസ് എസ് സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.

അച്ഛനും മകളും തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ആരോപിച്ചത്. എന്നാൽ അന്വേഷണത്തിനൊടുവിൽ പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗിൽ നിന്നും മൊബൈൽ കണ്ടുകിട്ടുകയായിരുന്നു.