
പാട്‌ന: ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയിൽ തീവ്രവാദ കേന്ദ്രം തകർത്ത് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജൂലായ് 12ന് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരർ ലക്ഷ്യം വച്ചിരുന്നതായി പൊലീസ് അറിയിച്ചു. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാട്‌നയിലെ ഫുൽവാരി ഷെരീഫ് പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി രഹസ്യാന്വേഷണ ഏജൻസിയ്ക്ക് വിവരം ലഭിച്ചിരുന്നു. പിന്നാലെ ജൂലായ് 11ന് നടത്തിയ റെയിഡിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. അതാർ പർവേസ്, എം ഡി ജലാലുദ്ദീൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മോദിയുടെ സന്ദർശത്തിന് 15 ദിവസം മുൻപ് ഫുൽവാരിയിൽ ഇവർ പരിശീലനം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. മോദിയെ ലക്ഷ്യംവച്ച് ജൂലായ് ആറിനും ഏഴിനും ഇവർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. '2047ഓടെ ഇന്ത്യയെ ഇസ്ളാമിക രാഷ്ട്രമായി മാറ്റണം' എന്നത് സംബന്ധിച്ച ചില രേഖകളും പിഎഫ്‌ഐയുടെ 25 ലഘുലേഖകളും റെയിഡിൽ പൊലീസ് കണ്ടെടുത്തു.
തീവ്രവാദ പരിശീലനങ്ങൾക്കായി കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി യുവാക്കൾ പ്രദേശത്ത് എത്തുന്നതായി അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ യുവാക്കൾക്ക് പാകിസ്ഥാൻ, ബംഗ്ളാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.