
ന്യൂഡൽഹി : പാർലമെന്റിൽ ചില വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്രമോദി സർക്കാരിനെ കൃത്യമായി വിലയിരുത്തുന്ന വാക്കുകളെല്ലാം അൺ പാർലമെന്ററിയാണെന്നും ഇപ്പോൾ അത് നിരോധിച്ചിരിക്കുകയാമെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇതാണ് പുതിയ ഇന്ത്യയുടെ പുതിയ ഡിക്ഷണറി എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അരാജകവാദി, കുരങ്ങൻ, കൊവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം , കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം എന്നിവ ഉൾപ്പെടെ 65 വാക്കുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ഈ വാക്കുകൾ ഉപയോഗിച്ചാൽ അവ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യും. ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പുതിയ ബുക്ക്‌ലെറ്റിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഉള്ളത്. വർഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിർദ്ദേശങ്ങൾ.
തീരുമാനത്തെ വിമർശിച്ച് തൃണമൂൽ നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മൊയ്‌ത്രയും കോൺഗ്രസ് നേതാവ് ജയറാം രമേശും എത്തിയിരുന്നു.