
കൊച്ചി: ഭാഗ്യദേവത ഓണം ബംബറായി ജീവിതത്തിലേക്കെത്തിയ നല്ലോർമ്മകളെ താലോലിച്ച് മരട് പൂനപ്പറമ്പിൽ പി.ആർ. ജയപാലൻ പതിവുപോലെ സവാരിക്കാരെ കാത്ത് ഓട്ടോറിക്ഷയിലുണ്ട്. ഭാര്യ മണി ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിൽ സ്വീപ്പർ ജോലിയിലാണ്. ഓണം ബമ്പറിന്റെ പകിട്ടിലും ഈ പതിവുകൾക്ക് മാറ്റമില്ല.
'ലോട്ടറി പണത്തിലൂടെ കാറും തൃപ്പൂണിത്തുറയിലും പച്ചാളത്തുമായി 11 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്. കുറച്ച് കടം തീർത്തു. കുറച്ചു പണം സഹോദരങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും നൽകി. ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാൻ സേവാഭാരതിക്കായി മാറ്റി. ബാക്കി തുക ഭാര്യയുടെയും മക്കളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. കുടുംബച്ചെലവുകൾക്ക് പണം ഉപയോഗിച്ചിട്ടില്ല".- ജയപാലൻ പറഞ്ഞു.
മൂത്തമകൻ വൈശാഖ് ഇലക്ട്രീഷ്യനാണ്. മരുമകൾ കാർത്തിക പോസ്റ്റ് വുമണാണ്. ഇളയമകൻ വിഷ്ണു ഹോമിയോ ഡോക്ടറാണ്. ഇപ്പോൾ എം.ബി.ബി.എസിന് ചേർന്നു. ഓട്ടോയുടെ വായ്‌പയും തീർന്നിട്ടില്ല.
ഭാഗ്യമായി 'കേസ് നമ്പർ"
അയൽവാസി വസ്‌തുവിൽ അതിക്രമിച്ച് കയറിയെന്നുകാട്ടി ജയപാലൻ പൊലീസിൽ കേസ് നൽകിയിരുന്നു. പണമില്ലാതിരുന്നപ്പോഴാണ് 5000 രൂപ ലോട്ടറിയടിച്ചത്. ടിക്കറ്റ് മാറാൻ തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറി ഏജൻസിയിലെത്തിയപ്പോൾ കേസ് നമ്പറായ ഒ.എസ്. 645/13നോട് സാമ്യമുള്ള ടി.ഇ 645 465 നമ്പർ ടിക്കറ്റ് കണ്ണിലുടക്കി. തുടർന്ന് അതെടുത്തു. എല്ലാം നിമിത്തമെന്നാണ് ജയപാലന്റെ പക്ഷം.
'പണം ധൂർത്തടിക്കരുത്. 25 കോടിയുടെ ഭാഗ്യവാനോടും പറയാനുള്ളത് ഇതാണ്. എല്ലാം മഹാവിഷ്ണുവിന്റെ അനുഗ്രഹം. ഒരു ചെമ്മീൻ കെട്ട് വാങ്ങണമെന്ന് ആഗ്രഹമുണ്ട്. അതുവഴി പത്തുപേർക്ക് ജോലിയും നൽകണം".
- പി.ആർ. ജയപാലൻ