
കൊച്ചി: ദേശീയ ഹൈജംപ് താരം പിറവം നിരപ്പ് പാണാലിക്കൽ ജൂബി തോമസ് (42) ബസിടിച്ച് മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ചീഫ് ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടറായിരുന്നു. 1999ലെ ദക്ഷിണ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയിട്ടുണ്ട്. ഇന്നലെ രാവിലെ 8.20ന് മുളന്തുരുത്തി പുളിക്കമ്യാലി പൈങ്ങാരപ്പിള്ളി വളവിൽ ജൂബിയുടെ ബൈക്ക് പിന്നാലെവന്ന മൂവാറ്റുപുഴ - എറണാകുളം റൂട്ടിൽ ഓടുന്ന എഡേസ ബസ്
ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിറവത്തെ വീട്ടിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് വരികയായിരുന്നു ജൂബി തോമസ്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മുളന്തുരുത്തി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി ആംബുലൻസിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. അപകടം നടന്ന ശേഷവും സർവീസ് നടത്തിയ ബസ് മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഞായർ ഉച്ചകഴിഞ്ഞ് 3ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും.
പി.ജെ. തോമസ് - അമ്മിണി ദമ്പതികളുടെ മകനാണ് ജൂബി തോമസ്. ഭാര്യ: പിങ്കി ( പേരൂർ വാര്യകാട്ട് കുടുംബാംഗം) മക്കൾ: അലോന , അലീഷ, അൽഫോൻസ.