
തിരുവനന്തപുരം: ഇന്ധന പ്രതിസന്ധി കാരണം നട്ടംതിരിയുന്ന ശ്രീലങ്കയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാനെത്തിയ വിമാനങ്ങൾ 101 ആയി.മെൽബൺ,സിഡ്നി,പാരീസ്, ഫ്രാങ്ക്ഫുർട്ട് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ശ്രീലങ്കൻ എയർലൈൻസിന്റെ 65വിമാനങ്ങളും ഫ്ലൈ ദുബായിയുടെ 11,എയർ അറേബ്യയുടെ 10, ഒമാൻ എയറിന്റെ 9, ബെഹറിനിലേക്കുള്ള ഗൾഫ് എയറിന്റെ 6 വിമാനങ്ങളുമാണ് ഇതുവരെ എത്തിയത്. 5000കിലോ ലിറ്റർ ഇന്ധനം ഇതുവരെ നൽകി. ശ്രീലങ്കൻ എയർലൈൻസിന്റെ വലിയ വിമാനങ്ങൾ ഇന്ധനം നിറയ്ക്കാനെത്തുമ്പോൾ 1.08ലക്ഷം രൂപയും ഫ്ലൈ ദുബായ് പോലുള്ള ചെറിയ വിമാനങ്ങൾക്ക് അരലക്ഷത്തോളം രൂപയും ലാൻഡിംഗ് ചാർജായി വിമാനത്താവളത്തിന് ലഭിക്കും. ബി.പി.സി.എൽ,ഐ.ഒ.സി എന്നിവയാണ് വിമാനങ്ങൾക്ക് ഇന്ധനം നൽകുക.
ലാൻഡിംഗ് ചാർജ് നൽകി വിമാനങ്ങൾക്ക് ഇവിടങ്ങളിൽ ഇറങ്ങി ഇന്ധനം നിറച്ച് മടങ്ങാം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിലക്കയറ്റവും ഇന്ധനക്ഷാമവും അതിരൂക്ഷമായതോടെ ശ്രീലങ്കയിൽ കാര്യങ്ങൾ നിയന്ത്രണാതീതമാണ്. ഇന്ധനം കിട്ടാനില്ലാതെ പമ്പുകൾ അടച്ചിട്ടു.വിമാനങ്ങൾക്കു വേണ്ട ഏവിയേഷൻ ടർബൈൻ ഫ്യുവലിനും (എ.ടി.എഫ്)കടുത്ത ക്ഷാമമായതോടെയാണ്,വിമാനങ്ങൾ ഏറ്റവുമടുത്ത വിമാനത്താവളമായ തിരുവനന്തപുരത്തേക്ക് ഇന്ധനം നിറയ്ക്കാൻ ഇറങ്ങിത്തുടങ്ങിയത്.തിരുവനന്തപുരത്തു നിന്നു സർവീസ് നടത്തുന്ന വിമാനങ്ങൾക്കു നൽകുന്ന അതേ നിരക്കിലാണ് ശ്രീലങ്കൻ വിമാനങ്ങൾക്കും ഇന്ധനം നൽകുന്നത്.