
കണ്ണൂർ: പള്ളിക്കുള്ളിൽ സാമൂഹ്യവിരുദ്ധർ ചാണകം വിതറിയ സംഭവത്തിൽ പ്രതിഷേധം ശക്തം. കണ്ണൂർ മാർക്കറ്റിനുള്ളിലെ മൊയ്തീൻ പള്ളിയിലാണ് സംഭവം. ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തവരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വിവിധ രാഷ്ട്രീയ പ്രതിനിധികൾ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ജുമാ പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികൾ പിരിഞ്ഞുപോയ ശേഷമായിരുന്നു സംഭവം. പള്ളിക്കുള്ളിൽ മൂന്നംഗ സംഘം അതിക്രമിച്ച് കയറുകയും, ചാണകം വിതറുകയുമായിരുന്നു. പള്ളി ജീവനക്കാരൻ ഉടൻ പള്ളിക്കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു.
പ്രതികളെ ഉടൻ കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീംചേലേരി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കണ്ണൂർ ഡി ഐ ജി രാഹുൽ ആർ നായർ, സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ഇളങ്കോ എന്നിവർ സ്ഥലത്തെത്തി പരിശോധ നടത്തി. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.