തീയറ്ററുകളിൽ വമ്പൻ വിജയം നേടിയ 'കടുവ'യ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'കാപ്പ'യുടെ പൂജയും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരം പാളയം വി ജെ ടി ഹാളിൽ നടന്നു. എസ് എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു.

pooja

പൃഥ്വിരാജ്, ആസിഫലി, എ കെ സാജൻ, ജിനു വി എബ്രഹാം തുടങ്ങി പ്രമുഖ വ്യക്തികളും പൂജാകർമ്മത്തിൽ പങ്കെടുത്തു. ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാണ് പൃഥ്വിരാജ് തന്റെ ജന്മനാട് കൂടിയായ തലസ്ഥാന നഗരിയിൽ വീണ്ടും ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തുന്നത്.

ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തീയേറ്റർ ഒഫ് ഡ്രീംസിന്റെയും ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെയും സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്.

ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ അടുത്താഴ്ച ചിത്രത്തിന്റെ ഭാഗമാകും. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും സിനിമയിൽ അണിനിരക്കുന്നു. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ: ദിലീപ് നാഥ്, എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു വൈക്കം, പി ആർ ഒ: ശബരി.