court

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കൈവശം ഇരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങൾ കണ്ടവർ ആരെന്ന് കണ്ടെത്തണമെന്ന നിർദേശവുമായി വിചാരണക്കോടതി. ജിയോ സിമ്മുള്ള വിവോ ഫോണ്‍ ആരുടേതാണെന്ന് ചോദിച്ച ജഡ്ജി തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും ആരാഞ്ഞു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ്, ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചത്.

'പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാർഡ് സൂക്ഷിച്ചിരുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്.മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണണമെന്ന് തനിക്ക് പ്രത്യേക താത്‌പര്യമില്ല. നാല് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴും ബിഗ് നോ പറയുകയാണ് ചെയ്തത്. ദൃശ്യങ്ങൾ കണ്ടതിന്റെ പേരിൽ ആരെയും സംശയത്തിന്റെ മുനയിൽ നിർത്തേണ്ടതില്ല- ജഡ്ജി വ്യക്തമാക്കി.

അതേസമയം, കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന് സമയം നീട്ടിനൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. അതിനാലാണ് ഈ കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിലെ ഹാ‍ഷ് വാല്യൂ മൂന്ന് തവണ മാറിയെന്നാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് കണ്ടെത്തൽ.