veena-george

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.

' ഏഴ് ഗര്‍ഭിണികള്‍ പ്രസവത്തിനായി ആശുപത്രിയുടെ ലേബര്‍ റൂമില്‍ ഉണ്ട്. 72 കിടപ്പു രോഗികള്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ എല്ലാ പ്രവര്‍ത്തനങ്ങളും അഭംഗുരം തുടരും. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. ഒരു മാസം മുന്‍പ് നിശ്ചയിച്ച ഇലക്ടീവ് സര്‍ജറി (ഹെര്‍ണിയയുടെ ശസ്ത്രക്രിയ) പുനക്രമീകരിക്കുക മാത്രമാണ് ചെയ്തത്. ഈ രണ്ട് രോഗികളും നാളയോ മറ്റന്നാളോ ആശുപത്രിയില്‍ അഡ്മിറ്റഡ് ആകും. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടക്കും'-വീണാ ജോർജ് പറഞ്ഞു.

'ആറ് പേരെ (4 പുരുഷന്‍മാര്‍, 2 സ്ത്രീകള്‍) സുഖം പ്രാപിച്ചതിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഒരു കാന്‍സര്‍ രോഗി ഗുരുതരാവസ്ഥയിലാണുള്ളത്. കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയത്.

പാലക്കാട് ജില്ലാ കളക്ടര്‍, ഡിഎംഒ, കോട്ടത്തറ സൂപ്രണ്ട്, ട്രൈബല്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയവരെ അടിയന്തരമായി ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുമായും, മന്ത്രി കെ. രാധാകൃഷ്ണനുമായും ആശയവിനമിയം നടത്തിയിട്ടുണ്ട്'-മന്ത്രി വ്യക്തമാക്കി.

'ശിരുവാണിപ്പുഴയില്‍ നിന്നാണ് കോട്ടത്തറ ആശുപത്രിയിലേയ്ക്ക് വെള്ളമെത്തിക്കുന്നത്. അതിന് പ്രത്യേക പൈപ്പ് ലൈനുമുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പുഴയിലെ വെള്ളത്തിൽ ചെളി കലര്‍ന്നു. ഇതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മുതല്‍ വെള്ളത്തിന്റെ ശക്തി കുറഞ്ഞു. ഈ സാഹചര്യത്തില്‍ മോട്ടോര്‍ അടിയന്തരമായി നന്നാക്കുന്നതിനോടൊപ്പം, രോഗികളെയും, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങളും അധികൃതര്‍ ചെയ്തു'

'യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. പുതിയൊരു മോട്ടോര്‍ കൂടി ആശുപത്രി വാങ്ങിയിട്ടുണ്ട്. മുന്‍ പ്രളയ സമയങ്ങളില്‍ ചെയ്തിട്ടുള്ള പോലെ ചിറ്റൂരില്‍ നിന്നും വെള്ളം ലാബിലും ഓപ്പറേഷന്‍ തീയേറ്ററിലും ലഭ്യമാക്കാന്‍ ക്രമീകരണം ചെയ്തു.

ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ (89.6% സ്‌കോര്‍) ഈ വര്‍ഷം നേടിയെടുത്ത ഒരു ആശുപത്രിയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കരുത്'- മന്ത്രി അഭ്യര്‍ത്ഥിച്ചു.

കോട്ടത്തറ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയതായും ആശുപത്രിയിൽ വെള്ളം എത്താതായി രണ്ട് ദിവസമായിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്.