km-shaji

കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി പ്രതിയായ അഴീക്കോട് സ്‌കൂള്‍ കോഴ കേസില്‍ വീണ്ടും അന്വേഷണവുമായി വിജിലൻസ് സംഘം. അഴീക്കോട് സ്‌കൂളിന് പ്ലസ്‌ടു അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. അഴീക്കോട്ടെ സ്‌കൂളിലെത്തി വിജിലന്‍സ് സംഘം തെളിവെടുപ്പ് നടത്തി.

ഒരു വർഷത്തോളമായി അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കണ്ണൂര്‍ വിജിലൻസ് ഡിവൈ.എസ്‌.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തി തെളിവെടുത്തത്. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.

2020-ല്‍ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിൽ അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രതികരണം.