നിവിൻപോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ. ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈൻ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്സ് , ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻപോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിർമാണം.

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് നിവിൻ പോളിയും എബ്രിഡ് ഷെെനും. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

nivin

'മലയാള സിനിമയിൽ മുൻപുണ്ടായിരുന്ന കുമ്പിടി പോലത്തെ സന്യാസികളുമായി ചിത്രത്തിലെ എന്റെ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല. രാജസ്ഥാനിൽ പോയാണ് നിരവധി രംഗങ്ങൾ ഷൂട്ട് ചെയ്‌തത്. ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. അതിന് കൃത്യമായ ഉത്തരം ഷെെൻ നൽകി. '- നിവിൻ പോളി പറഞ്ഞു.

'ചിത്രം പൊളിറ്റിക്കൽ സറ്റയറാണ്. എം.മുകുന്ദന്റെ കഥയുടെ ആത്മാവ് നഷ്‌ടപ്പെടാതെ സിനിമ ഒരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൃത്യമായ പഠനം നടത്തിയിട്ടുണ്ട്. ചിത്രത്തിൽ കണ്ട രംഗങ്ങളൊന്നും സ്വപ്‌നാടനം അല്ല. ഗുരു സിനിമ റെഫറൻസായി എടുത്തിട്ടില്ല. ഇത് നേർരേഖയിൽ പോകുന്ന ഒരു സിനിമയാണ്. കേരളത്തിലോ മെെസൂരിലോ ചിത്രം ഷൂട്ട് ചെയ്യാമായിരുന്നു. എന്നാൽ രാജസ്ഥാനിൽ ഷൂട്ട് ചെയ്യാൻ കാരണമുണ്ട്. രാജസ്ഥാനിലെ കൊട്ടാരങ്ങളിലെ കളർ ടോണാണ് വേണ്ടതെന്ന് എനിക്ക് തോന്നി. അവിടുത്തെ കൊട്ടാരങ്ങൾക്ക് പ്രത്യേക ഭംഗിയുണ്ട്. ഒരു ഭാഗം കേരളത്തിൽ ചെയ്യുന്നതും കൂടി പരിഗണിച്ചാണ് രാജസ്ഥാനിൽ എടുത്തത്. '- എബ്രിഡ് ഷെെൻ പറഞ്ഞു.