rbi

അര്‍ബന്‍ ബാങ്കുകളെ നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സഹകരണ, രജിസ്‌ട്രേഷന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍.

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അര്‍ബന്‍ ബാങ്കുകള്‍ക്കും ഏര്‍പ്പെടുത്താന്‍ കഴിയും. ഡിവിഡന്റ് പ്രഖ്യാപനം, സംഭാവന എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ആര്‍ബിഐക്ക് കഴിയും. പ്രവര്‍ത്തന ക്ഷമമല്ലാത്ത അക്കൗണ്ടുകള്‍, ഡിഫോള്‍ട്ട് അക്കൗണ്ടുകള്‍ തുടങ്ങിയവയുടെ ഉയര്‍ന്ന അനുപാതത്തിന്റെ പേരില്‍ വായ്പാ, അഡ്വാന്‍സ് സൗകര്യങ്ങള്‍ക്കുള്ള അനുമതി പിന്‍വലിക്കാനും വെട്ടികുറയ്ക്കാനും കഴിയും. പുതിയ വായ്പകള്‍ക്കും അഡ്വാന്‍സുകള്‍ക്കുമുള്ള എക്‌സ്‌പോഷര്‍ പരിധിയില്‍ കുറവു വരുത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും സാധിക്കും. പലിശ കുറയ്ക്കുന്നതിന് നിര്‍ദ്ദേശിക്കുന്നതിനും മറ്റൊരു ബാങ്കുമായി ലയിപ്പിക്കുന്നതിനോ സ്വയം ക്രെഡിറ്റ് സൊസൈറ്റിയായി മാറ്റുന്നതിനോ സാധിക്കും. നിക്ഷേപങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനും ഇതുവഴി ആര്‍ബിഐക്ക് കഴിയുമെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി വി എന്‍ വാസവന്‍ വിശദീകരിച്ചു.

2020ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ എല്ലാ വ്യവസ്ഥകളും സഹകരണ സംഘങ്ങള്‍ക്ക് ബാധകമാക്കിയിട്ടുണ്ടെന്നും പല ഭേദഗതി നിര്‍ദ്ദേശങ്ങളും സഹകരണ നിയമത്തിനെതിരാണെന്നും എം വിജിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വിശദീകരിച്ചു. സെക്ഷന്‍ 36 എഎ പ്രകാരം മാനേജിംഗ് കമ്മിറ്റിയെ സസ്‌പെന്റ് ചെയ്യാനും ഭരണസമിതിക്കെതിരെ നടപടിയെടുക്കാനും ആര്‍ബിഐക്ക് അധികാരമുണ്ട്. സെക്ഷന്‍ 56, 56(1), 12, 12(എ), 13, 15,16,17 തുടങ്ങിയ വകുപ്പുകള്‍ സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലും കൂടുതല്‍ ഇടപെടല്‍ നടത്താനുള്ള അധികാരം നല്‍കുന്നുവെന്നും മന്ത്രി വിശദീകരിച്ചു.