exam

കൊല്ലം: ഞായറാഴ്‌ച നടന്ന നീറ്റ് പരീക്ഷയ്‌ക്ക് എത്തിയ കുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ കോളേജിൽ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ കേസെടുത്തു. വിദ്യാർത്ഥിനികളെ പരിശോധിച്ച സ്‌ത്രീക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള‌ള കടന്നുകയറ്റം എന്നീ വകുപ്പനുസരിച്ചാണ് ജീവനക്കാർക്കെതിരെ കേസ്. ഏജൻസിയിലെ ജീവനക്കാരെ ചോദ്യം ചെയ്‌ത് വരുന്നതായി കൊട്ടാരക്കര ഡിവൈ.എസ്.പി അറിയിച്ചു.

അതേസമയം സംഭവത്തിൽ പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂർ മാർത്തോമാ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷ നടത്തിയത് നാഷണൽ ടെസ്‌റ്റിംഗ് ഏജൻസിയാണ്. കോളേജ് പരീക്ഷാ സൗകര്യം ഒരുക്കുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അതൃപ്‌തി അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പ്രതികരിച്ചിരുന്നു. കേസിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.