
കണ്ണടച്ചു തുറക്കുംമുമ്പ് രൂപപെട്ട് നിമിഷാർദ്ധം കൊണ്ട് ആ പ്രദേശത്ത് കൊടിയ നാശം വിതച്ച് പൊടുന്നനെ ഇല്ലാതാവുന്ന ഗസ്റ്റ് വിൻഡ് (Gustwind) അടിക്കടി കേരളത്തിലുണ്ടാവുമെന്ന് മുന്നറിയിപ്പ്.
ദിവസങ്ങൾക്ക് മുമ്പ് തൃശൂരിലെ ചില മേഖലകളിൽ ഉണ്ടായ ഇത്തരം കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയിരുന്നു. പതിനാലു ജില്ലകളിലും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ വിഭാഗം.
നിമിഷ പ്രതിഭാസമായതിനാൽ, മഴയുടെയും കാറ്റിന്റെയും വരവ് അറിയുന്നതുപോലെ മുൻകൂട്ടി അറിയാനാവില്ല. എവിടെയാണോ അന്തരീക്ഷ മർദ്ദത്തിൽ കാര്യമായ വ്യതിയാനം ഉണ്ടാകുന്നത് അവിടെ പെട്ടെന്ന് രൂപപ്പെടുകയാണ്.
കോതമംഗലത്തെ ഗസ്റ്റ് വിൻഡ്
ഇക്കഴിഞ്ഞ 13നാണ് കോതമംഗലത്തെ ഗസ്റ്റ് വിൻഡ് വിറപ്പിച്ചത്. മഴയ്‌ക്കൊപ്പമെത്തിയ അതിശക്തമായ കാറ്റ് വൻമരങ്ങളെ പുഴുതെറിഞ്ഞു. വീടുകളുടെ മേൽക്കൂരകൾ പറന്നു. മരങ്ങൾ വീണ് നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു.അനുഭവപ്പെട്ടത് നിമിഷങ്ങൾ മാത്രം .
അടുത്തിടെ കോഴിക്കോടും താണ്ഡവമാടിയിരുന്നു.2014 ഒക്ടോബറിൽ ആലപ്പുഴ തൃക്കുന്നപ്പുഴയിലും ഇക്കൊല്ലം അങ്കമാലിയിലും വൻനാശനഷ്ടമുണ്ടാക്കി
വിനാശകാരി
#ടൊർനാഡോ എന്നതുപോലെ ഗസ്റ്റ്നാഡോ (Gustnado) എന്ന് വിശേഷണം.
# മണിക്കൂറിൽ 80-180 കിലോമീറ്റർ വേഗമുണ്ടാവുമെങ്കിലും സെക്കൻഡുകളോ ചിലപ്പോൾ പത്തു മിനിട്ടുവരെയോ മാത്രം നീണ്ടുനിൽക്കും.
# താണ്ഡവം പത്തു കിലോമീറ്ററിനുള്ളിൽ ഒതുങ്ങും.
നിമിത്തം മഴമേഘങ്ങൾ,
കാരണം, മർദ്ദവ്യത്യാസം
# വലിയ മഴമേഘങ്ങൾ (ക്യുമിലോനിംബസ്) ഒരു പ്രദേശത്ത് പെയ്തിറങ്ങുമ്പോൾ, സാന്ദ്രത കൂടിയ തണുത്ത വായുവിന്റെ സാന്നിദ്ധ്യം കൂടും. തൊട്ടടുത്ത ഭാഗത്തുള്ള സാന്ദ്രത കുറഞ്ഞ ചൂടുവായു അവിടേക്ക് മലവെള്ളം പോലെ പാഞ്ഞെത്തുന്നതാണ് ഗസ്റ്റ് വിൻഡ് .
# കേരളത്തിന് മീതെ ഇത്തരം മഴമേഘങ്ങൾ തങ്ങിനിൽക്കുന്നതിനാൽ ഇനിയും ഗസ്റ്റ് വിൻഡ് ഉണ്ടാകും.
കേരളത്തിൽ ഗസ്റ്റ് വിൻഡുകൾ വർദ്ധിച്ചേക്കും. ജാഗ്രത പാലിക്കണം.
-ഡോ. എസ്. അഭിലാഷ്,
ഡയറക്ടർ, കുസാറ്ര് റഡാർ കേന്ദ്രം