
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിന്റെ വിജയം 60 ശതമാനത്തിലേറെ വോട്ടുകൾ
നേടി.2824 വോട്ടുകളാണ് ദ്രൗപതി മുർമുവിന് ലഭിച്ചത്. വോട്ടുമൂല്യം 6. 77 ലക്ഷം. 1877 വോട്ടുകൾ നേടിയ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ 3.80 ലക്ഷം വോട്ടുമൂല്യം നേടി.
ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമുവിനെ തിരഞ്ഞെടുത്തതായി രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി. മോദി പ്രഖ്യാപിച്ചു. അതേസമയം കേരളത്തിൽ നിന്നും ദ്രൗപതി മുർമുവിന് വോട്ട് ലഭിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. ഒരു വോട്ട് എൻ.ഡി.എ സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് ലഭിച്ചതായാണ് അന്തിമകണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ക്രോസ് വോട്ടിംഗ് നടന്നതായി സൂചനയുണ്ട്. ബി.ജെ.പിയും ഇക്കാര്യം അവകാശപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ തന്നെ മുർമുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ വോട്ടുചോർച്ചയുണ്ടാകുമെന്ന ആശങ്കയിലായിരുന്നു. അക്കാര്യം ശരി വയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ഫലവും.