
അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി സംഭവം നടന്നത്. സ്പ്രേ പെയിന്റെ ഉപയോഗിച്ച് ഓഫീസിന്റെ പേര് 'ഹജ് ഹൗസ്' എന്നാക്കി മാറ്റിയതായും സൂചനയുണ്ട്. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയിൽ ഹജ് ഹൗസ് എന്ന സ്റ്റിക്കർ പതിപ്പിച്ചെന്നും വിവരമുണ്ട്. രാജ്യത്തിന്റെ ഖജനാവിൽ ന്യൂനപക്ഷങ്ങൾക്കാണ് പ്രഥമ അവകാശമെന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ജഗദീഷ് ഠാക്കൂർ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണമെന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഠാക്കൂറിന്റെ പരാമർശം.
'അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും കോൺഗ്രസ് ന്യൂനപക്ഷത്തെ പിന്തുണയ്ക്കും. രാജ്യത്ത് കലാപം നടക്കുന്നതിന് പിന്നിൽ ആരാണെന്നത് നമുക്കറിയാവുന്നതാണ്. അവരുടെ കെണിയിൽ വീഴാതിരിക്കാൻ നാം ജാഗ്രത പാലിക്കണം. രാജ്യത്തിന്റെ ഖജനാവിൽ ന്യൂനപക്ഷങ്ങൾക്കാണ് പ്രഥമ അവകാശം. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകണം.'- ജഗദീഷ് ഠാക്കൂറിന്റെ പരാമർശം.