court

തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്‌ക്കിടെ യുവതിയുടെ മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും ഫോട്ടോകളിൽ ഒന്ന് കാണാതായി. 21 ഫോട്ടോകളിൽ ഒരെണ്ണമാണ് കാണാതായത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു നാടകീയ രംഗങ്ങൾ. സംഭവത്തിൽ ക്ഷുഭിതനായ ജഡ്‌ജി, ഫോട്ടോ കണ്ടെത്തിയതിനുശേഷം മാത്രമേ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ കോടതി മുറിക്കു പുറത്തുപോകാവൂയെന്ന് നിർദേശിച്ചു. തുടർന്ന് മറ്റൊരു കേസിന്റെ ഫയലിൽ നിന്ന് പ്രസ്‌തുത ഫോട്ടോ കണ്ടെത്തുകയായിരുന്നു.

അതേസമയം, കേസിലെ ഏഴാം സാക്ഷി ഉമ്മർ ഖാൻ കൂറുമാറി. വിദേശ വനിതയുടെ മരണ കാരണം ബലപ്രയോഗം കാരണമുണ്ടായ ക്ഷതമാണെന്നു പോസ്റ്റ്‌മോർട്ടം നടത്തിയ മുൻ പൊലീസ് സർജനായ ഡോ.ശശികല കോടതിയിൽ മൊഴി നൽകിയിരുന്നു. വിദേശ വനിതയുടെ ജാക്കറ്റ് രണ്ടാം പ്രതി കോവളത്തെ തന്റെ കടയിൽ കൊണ്ടുവന്നിരുന്നതായി പൊലീസിനു നൽകിയിരുന്ന മൊഴിയാണ് ഉമ്മർ ഖാൻ മാറ്റി പറഞ്ഞത്.

2018 മാർച്ച് 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്തു നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രദേശവാസികളായ ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികൾ.