rjd-leader-

പാട്ന : രാജ്യത്തെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ഹിന്ദുക്കളോ അല്ലങ്കിൽ ആർഎസ്എസുമായി ബന്ധമുള്ളവരോ ആണെന്ന് ബീഹാർ ആർ ജെ ഡി സംസ്ഥാന അദ്ധ്യക്ഷൻ ജഗദാനന്ദ് സിംഗ്. ഒരു ദേശവിരുദ്ധ സംഘടനയായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ എന്തിനാണ് വിളിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം ആർഎസ്എസിനെ പ്രതിരോധിക്കാനും മുസ്ലീങ്ങളെ സംരക്ഷിക്കാനും വേണ്ടിയാണ് പിഎഫ്‌ഐ രൂപീകരിച്ചതെന്നും അഭിപ്രായപ്പെട്ടു.

ആർഎസ്എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനങ്ങളെ സേവിക്കാൻ സംഘടന രൂപീകരിക്കുമ്പോൾ അവരെ എന്തിനാണ് കലാപകാരികളെന്നും ദേശവിരുദ്ധരെന്നും വിളിക്കുന്നത് ജഗദാനന്ദ് സിംഗ് ചോദിക്കുന്നു. രാജ്യത്തെ മുസ്ലീങ്ങൾ പാകിസ്ഥാനിലെ ബന്ധുക്കളോട് സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്നും ആർജെഡി നേതാവ് പറഞ്ഞു. ജഗദാനന്ദ് സിംഗിന്റെ പരാമർശങ്ങൾ ഇതിനകം വിവാദമായിട്ടുണ്ട്. ദേശവിരുദ്ധരെ പിന്തുണച്ചതിന് ആർ ജെ ഡി നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി എംഎൽസി സന്തോഷ് സിംഗ് ആവശ്യപ്പെട്ടു.

അതേസമയം,​ ബിജെപിയും ആർജെഡിയും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പ്രതികരിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംഘർഷം സമൂഹത്തിൽ നിലനിർത്തുകയും ബിജെപി അതിന്റെ നേട്ടം തുടരുകയും ചെയ്യുന്നു. 80 ശതമാനം വരുന്ന ഹിന്ദുക്കളുടെ മനസിൽ 16 ശതമാനം വരുന്ന മുസ്ലിംകളെ കുറിച്ച് ആർഎസ്എസ് ഭയം ജനിപ്പിക്കുന്നു, ആർജെഡിയും അത് തന്നെയാണ് ചെയ്യുന്നത്. ഈ രണ്ട് പാർട്ടികളും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പറഞ്ഞു.