
ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളോടനുബന്ധിച്ച് ജമ്മുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും. ബാബാ അമര്‍നാഥ് നമുക്കൊപ്പവും ശാരദാ ദേവി നിയന്ത്രണ രേഖയ്ക്ക് അപ്പുറവും ഇരിക്കുന്നത് എങ്ങനെ സാദ്ധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു. പാക് അധിനിവേശ കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമായ ശാരദാ പീഠത്തെ സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പണ്ഡിറ്റ് നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1962ല്‍ ചൈന ലഡാക്കിലെ നമ്മുടെ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഉദ്ദേശ്യങ്ങള്‍ നല്ലാതായിരുന്നിരിക്കണം. പക്ഷേ, അത് നയങ്ങളില്‍ ബാധകമല്ല. ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമാണ്. .രാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം ചെയ്തവരാണ് നമ്മുടെ സൈന്യം. ധീരരായ നിരവധി സൈനികര്‍ 1999ലെ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. അവരെ ഈ വേളയില്‍ നമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ഇന്ത്യയെ ഒരു ആഗോള സൂപ്പര്‍ പവര്‍ ആക്കുന്നത് നമ്മുടെ മണ്‍മറഞ്ഞ വീരന്മാര്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയാകുമെന്നും അദ്ദേഹം പറഞ്ഞു.