
പാലക്കാട്: ഒന്നരമാസം മുമ്പ് കാണാതായ പതിനാറുകാരിയെ ബിഹാറിൽ നിന്ന് കണ്ടെത്തി. കെട്ടിടനിർമാണ ജോലിയുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബം കറുകപുത്തൂരിലായിരുന്നു താമസം. മകളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കറുകപുത്തൂരുൽ താമസിച്ചിരുന്ന, ടൈൽസ് ജോലിക്ക് വന്ന ബിഹാർ സ്വദേശിയായ പപ്പുകുമാറിനെയും (21) കാണാനില്ലെന്ന് മനസിലാക്കി. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ ഈറോഡിൽ ഉണ്ടെന്ന് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ അവിടെയെത്തിയെങ്കിലും അപ്പോഴേക്കും ഇവർ രക്ഷപ്പെട്ടിരുന്നു.
തുടർന്ന് പൊലീസ് ബിഹാറിലെത്തി, പതിനാറ് ദിവസത്തോളം തിരച്ചിൽ നടത്തി. ഇതിനിടയിലാണ് മോത്തിഹാരി ജില്ലയിലെ പശ്ചിമചെമ്പാരിയെന്ന സ്ഥലത്തുനിന്ന് യുവാവിനെയും പെൺകുട്ടിയേയും കണ്ടെത്തിയത്. യുവാവിനെതിരെ പോക്‌സോ കേസെടുത്തു. പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കി.