
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ജീവിതകഥ രചിച്ച് കൊച്ചുമിടുക്കി. സൂറത്ത് സ്വദേശിനിയായ ഭാവികയാണ് രാജ്യത്തെ പതിനഞ്ചാമത്തെ പ്രസിഡന്റിനെക്കുറിച്ച് പുസ്തകമെഴുതിയത്. എട്ടാം ക്ലാസുകാരിയായ ഭാവിക ഇതിനോടകം രണ്ട് പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ മോട്ടിവേഷണൽ സ്പീക്കറുമാണ്.
ഭാവികയ്ക്ക് ഇന്ത്യൻ എക്സലൻസി അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ സമയം രാഷ്ട്രപതി ഭവൻ സന്ദർശിക്കാനുള്ള അവസരവും കുട്ടിയെ തേടിയെത്തി. രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപദി മുർമുവിന്റെ പേര് എൻ ഡി എ പ്രഖ്യാപിച്ചതിന് പിന്നാലെ പിതാവാണ് മുർമുജിയെപ്പറ്റി പറഞ്ഞുതന്നതെന്ന് പെൺകുട്ടി പറയുന്നു.
മുർമുജി ജീവിതത്തിൽ അനുഭവിച്ച ദുരന്തങ്ങളെക്കുറിച്ചൊക്കെ കേട്ടപ്പോൾ അവരെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയണമെന്ന് തോന്നി. അവരെപ്പറ്റിയുള്ള പുസ്തകങ്ങൾ തപ്പി മാർക്കറ്റിൽ പോയെങ്കിലും കിട്ടിയില്ല. ഇന്റർനെറ്റിൽ നിന്നും കാര്യമായൊന്നും ലഭിച്ചില്ല. തുടർന്നാണ് പുസ്തകം രചിക്കാൻ തീരുമാനിച്ചതെന്ന് ഭാവിക വ്യക്തമാക്കി.
പിതാവ് ഇന്റർനെറ്റിൽ നിന്ന് ശേഖരിച്ചുതന്ന ലേഖനങ്ങളും അല്ലാതെ കണ്ടെത്തിയ വിവരങ്ങളുമൊക്കെ ചേർത്താണ് കൊച്ചുമിടുക്കി പുസ്തകം എഴുതിയത്. മുൻപ് ഭാവിക രാമകഥ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഇതുവിറ്റിട്ട് അമ്പത്തിരണ്ട് ലക്ഷം രൂപ കിട്ടി. ഈ തുക രാമക്ഷേത്രം നിർമിക്കാനായി സംഭാവന ചെയ്തിരുന്നു.