harsha

കൊല്ലം: അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷയാണ് തിങ്കളാഴ്ച കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് മരിച്ചത്.

പ്രസവത്തിന് തൊട്ടുമുൻപ് ഹർഷയുടെ ആരോഗ്യനില മോശമായിരുന്നു. പിന്നാലെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. യുവതിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. യുവതിയുടെ ആരോഗ്യനില മോശമായത് ബന്ധുക്കളെ അറിയിച്ചില്ലെന്ന ആരോപണവുണ്ട്.

ഹർഷയുടെ കുഞ്ഞ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോപണങ്ങൾ ഉയർന്നതോടെ കോൺഗ്രസ് പ്രവ‌ർത്തകർ അഷ്ടമുടി സഹകരണ ആശുപത്രിയിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വീശദീകരണം.