
തൃശൂർ: ചികിത്സയ്ക്ക് പണമില്ലാതെ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപക മരിച്ച സംഭവത്തിൽ വിവാദപരാമർശവുമായി മന്ത്രി ആർ ബിന്ദു. മാപ്രാണം ഏറാട്ട് പറമ്പിൽ ദേവസിയുടെ ഭാര്യ ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലെത്തി പ്രതിഷേധിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നാണ് മന്ത്രിയുടെ പ്രതികരണം. ഫിലോമിനയുടെ കുടുംബത്തിന് അടുത്തകാലത്തായി ആവശ്യത്തിന് പണം നൽകിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'മെഡിക്കൽ കോളേജിലായിരുന്നു ഫിലോമിനയുടെ ചികിത്സ നടന്നത്. ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് മെഡിക്കൽ കോളേജിൽ ലഭ്യമാണ്. മരണം ദാരുണമാണ്. എന്നാൽ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല'- മന്ത്രി പറഞ്ഞു.
അതേസമയം, ആവശ്യത്തിന് പണം നൽകിയിരുന്നെന്ന മന്ത്രിയുടെം വാദം ഫിലോമിനയുടെ മകൻ ഡിനോയ് തള്ളി. അമ്മയുടെ ചികിത്സ തുടങ്ങിയതിന് ശേഷം ഒരു രൂപ പോലും ബാങ്ക് നൽകിയിട്ടില്ല. അമ്മയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് ശേഷമാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് വീട്ടിൽകൊണ്ടുവന്നത്. ഇത് ഒരാഴ്ച മുൻപ് തന്നിരുന്നെങ്കിൽ അമ്മയ്ക്ക് സ്വകാര്യ ആശുപത്രിയിൽ മികച്ച ചികിത്സ നൽകാമായിരുന്നെന്നും മകൻ പറഞ്ഞു.
'പല ഗഡുക്കളായി 4.60 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് ഇതുവരെ ലഭിച്ചത്. പല ആവശ്യങ്ങൾക്കായാണ് പണം നൽകിയത്. എന്റെ ശസ്ത്രക്രിയയ്ക്കായി മൂന്ന് ലക്ഷം രൂപ ചോദിച്ചപ്പോൾ ഒന്നര ലക്ഷം രൂപ മാത്രമാണ് നൽകിയത്. അമ്മയ്ക്ക് സ്വകാര്യ ആശുപത്രിയിൽ കൂടുതൽ മികച്ച ചികിത്സ ലഭ്യമാക്കാനാണ് ബാങ്കിനോട് പണം ആവശ്യപ്പെട്ടത്. എന്നാൽ അത് കിട്ടിയില്ല.
അച്ഛന്റെ സമ്പാദ്യമാണ് ആ പണം. ഞങ്ങൾക്ക് ആവശ്യമായ പണം എത്രയാണെന്ന് ഒരു മന്ത്രിയോ എം എൽ എയോ അല്ല തീരുമാനിക്കേണ്ടത്.
പണം എപ്പോൾ ചോദിച്ചാലും നൽകാൻ ബാങ്ക് ബാദ്ധ്യസ്ഥരാണ്. ഞങ്ങൾക്ക് ആവശ്യമുള്ള പണം നൽകിയെന്ന് മന്ത്രി എന്തടിസ്ഥാനത്തിലാണ് പറയുന്നത്'- മകൻ ചോദിച്ചു.