പെരിന്തൽമണ്ണ: മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും പെരിന്തൽമണ്ണ എക്സൈസ് റേഞ്ചും സംയുക്തമായി കുന്നപ്പള്ളി പെരിന്തൽമണ്ണ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി പെരിന്തൽമണ്ണ കുന്നപ്പള്ളി വായനശാലയ്ക്ക് സമീപത്തെ പാറപ്പുറവൻ വീട്ടിൽ അജ്മൽ (28) നെ പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ശ്രീധരൻ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തു.
പെരിന്തൽമണ്ണ ഭാഗങ്ങളിൽ ഇത്തരം മയക്കുമരുന്നുകൾ വില്പന വ്യാപകമായതിനെ തുടർന്ന് എക്സൈസ് ഇന്റലിജൻസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. ഇത്തരം കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. എക്സൈസ് സംഘത്തിൽ മലപ്പുറം ഐ.ബി ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, ഐ.ബി പ്രിവന്റീവ് ഓഫീസർ ഡി.ഷിബു, സി.ശ്രീകുമാർ പെരിന്തൽമണ്ണ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ഹരിദാസൻ, പ്രിവന്റീവ് ഓഫീസർമാരായ വി.കുഞ്ഞിമുഹമ്മദ്, ബാബുരാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എസ്.അരുൺകുമാർ, മുഹമ്മദ് ഹബീബ്, കെ.രാജേഷ്, വി.തേജസ്, കെ.അമിത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സലീന എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.