
നെന്മാറ: ഉദ്ഘാടനം കഴിഞ്ഞിട്ടും നെല്ലിയാമ്പതി ടൂറിസം വികസന പദ്ധതിയുടെ തുടർപ്രവർത്തനങ്ങളിലെ അനിശ്ചിതത്വം നീങ്ങുന്നില്ല. ടൂറിസം പദ്ധതി വിജയകരമാക്കുന്നതിന് വനം വകുപ്പിന്റെ സഹകരണമില്ലായ്മയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ ബഫർസോൺ മേഖലയോട് ചേർന്ന സ്ഥലങ്ങൾ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള ഉത്തരവ് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തൽ.
ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം കാരണം നിശ്ചയിച്ച സ്ഥലത്ത് പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയുന്നില്ല. നിക്ഷിപ്ത വനഭൂമി വഴി നിർമ്മാണ സാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ വനംവകുപ്പിന്റെ അനുമതി തേടിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. ടൂറിസം വകുപ്പിന് നൽകിയ ഭൂമിയുടെ അടിസ്ഥാന രേഖ പ്രകാരം ഇത് വനഭൂമിയിലാണ് കിടക്കുന്നത്. വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനു നിയമപരമായി നിരവധി തടസങ്ങളുണ്ട്. റിസർവ് വനമേഖലയായതിനാൽ അപേക്ഷ പരിഗണിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നാണു വനംവകുപ്പിന്റെ നിലപാട്. ഇതു ലഭിക്കണമെങ്കിൽ വകുപ്പ് മന്ത്രിമാരുടെ ഇടപെടൽ ആവശ്യമാണ്.
സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനോട് ചേർന്ന് ടൂറിസം പദ്ധതികൾക്കായി അനുവദിച്ചു കിട്ടിയിരുന്ന 25 ഏക്കർ ഭൂമി മുന്നിൽ കണ്ടായിരുന്നു കെ.ബാബു എം.എൽ.എ ഇടപെട്ട് വികസന പദ്ധതികൾ ആസൂത്രണം ചെയ്തത്. 2020 ഓഗസ്റ്റിൽ 50 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയും ലഭിച്ചു. പിന്നീട് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ച 5.13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനവും ചെയ്തു. തടസം നേരിട്ടതോടെ പ്രശ്നത്തിൽ ജില്ലാ കളക്ടർ ഇടപെടുകയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നെല്ലിയാമ്പതിയിൽ വിളിച്ചു ചേർക്കുകയുമുണ്ടായി. ഡി.എഫ്.ഒ വഴി അപേക്ഷ സമർപ്പിച്ചെങ്കിലും സർക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. കൈകാട്ടിയിൽ ഐ.ടി.എൽ റിസോർട്ടിനോടു ചേർന്നു കിടക്കുന്ന ടൂറിസം വകുപ്പിന്റെ സ്ഥലത്ത് ഇൻഫർമേഷൻ സെന്ററും ശുചിമുറികളും ഡോർമെട്രിയും നിർമ്മിക്കാനുള്ള തീരുമാനവും ഇതുവരെയായി നടപ്പായില്ല. വികസന പദ്ധതികൾ തയാറാക്കിയ ഹൈറ്റ്സ് എന്ന നിർമ്മാണ ഏജൻസി ഇൻഫർമേഷൻ സെന്റർ, റസ്റ്റോറന്റ്, കുട്ടികളുടെ പാർക്ക്, കുറഞ്ഞ ചെലവിൽ നെല്ലിയാമ്പതിയിൽ താമസിക്കാനുള്ള ഡോർമട്രി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.