konni-girls-

കോന്നി: കോന്നി സ്വദേശികളായ മൂന്ന് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ട് ഇന്ന് ഏഴുകൊല്ലം. പെട്ടെന്നൊരു ദിവസം കാണാതാവുകയും പിന്നാലെ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത ഇണപിരിയാത്ത കൂട്ടുകാരായിരുന്നു അവർ. എന്തിനാണ് ഇവർ വീടുവിട്ട് പോയതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.

തെങ്ങുംകാവ്‌ പുത്തൻപറമ്പിൽ രവികുമാറിന്റെ മകൾ രാജി (17), ഐരവൺ പുതുമല രാമചന്ദ്രന്റെ മകൾ ആതിര എസ്‌ നായർ (17), ഐരവൺ തോപ്പിൽ ലക്ഷംവീട്‌ കോളനിയിൽ കെ.സുരേഷിന്റെ മകൾ ആര്യ കെ.സുരേഷ്‌ (17) എന്നിവരാണ് മരിച്ചത്. കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു മൂവരും.

2015 ജൂലായ് ഒൻപതിന്‌ മൂവരും ഒന്നിച്ചാണ് സ്‌കൂളിലേക്ക്‌ പോയത്. സന്ധ്യ കഴിഞ്ഞും മടങ്ങിയെത്താതിരുന്നതിനെ തുടർന്ന്‌ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ ബംഗളൂരുവിൽ എത്തിയതായി സൂചന ലഭിച്ചത്. അവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. യാത്രയ്ക്ക് വേണ്ടിയുള്ള പണത്തിനായി ഇവർ വിറ്റ ടാബും അത്‌ വാങ്ങിയ കടക്കാരനെയും കണ്ടെത്തിയെങ്കിലും കുട്ടികളെപ്പറ്റി വിവരം ലഭിച്ചില്ല. ബംഗളൂരുവിൽ എത്തിയ മൂവരും നാട്ടിലേക്ക്‌ മടങ്ങിയെന്നും നാട്ടിൽ എത്തിയിട്ട് വീണ്ടും തിരിച്ചു പോയെന്നും കണ്ടെത്തി.

മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ

ജൂലായ്‌ 14 ന്‌ ഒറ്റപ്പാലം മങ്കരയ്‌ക്ക്‌ സമീപം റെയിൽവേ ട്രാക്കിലാണ് രാജിയുടെയും ആതിരയുടെയും മൃതദേഹങ്ങൾ കണ്ടത്. കുറെ അകലെയായി ഗുരുതര പരിക്കുകളോടെ ആര്യയെയും കണ്ടെത്തി. ആര്യയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോന്നി പൊലീസ് ആരംഭിച്ച അന്വേഷണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്‌ റേഞ്ച്‌ ഐ.ജി മനോജ്‌ എബ്രഹാമും ഐ.ജിയായിരുന്ന ബി. സന്ധ്യയും പിന്നീട്‌ ഏറ്റെടുത്തു. ഫോറൻസിക്‌, പോസ്‌റ്റുമോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിഗമനം. അന്വേഷണം തൃപ്‌തികരമല്ലാത്തതിനെ തുടർന്ന്‌ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്‌ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചെങ്കിലും പുരോഗതിയുണ്ടായില്ല .