gavi

കോന്നി : സീതത്തോട് പഞ്ചായത്തിൽ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ഗവി മേഖലയിൽ വിദേശ കമ്പനിയുമായി ചേർന്ന് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കുവാനുള്ള കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ നീക്കം തടയണമെന്നു കെ.യു.ജനീഷ് കുമാർ എം.എൽ. എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. 1975 ൽ ശ്രീലങ്കൻ തമിഴ് വംശജരെ പുനരധിവസിപ്പിക്കുവാനായി ഇന്ത്യ, ശ്രീലങ്ക രാജ്യങ്ങൾ തമ്മിൽ ധാരണയായി, സംസ്ഥാന സർക്കാരുമായി ചേർന്നാണ് കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമായി കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ആരംഭിച്ചത്. ഗവിയിലെ ശ്രീലങ്കൻ വംശജർക്കും ആദിവാസി സമൂഹത്തിനും ഉപജീവനമാർഗം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ വനവും വനേതര ഉൽപ്പന്നങ്ങളും ഉത്പാദിപ്പിച്ചു വിപണനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ നിലവിലെ മാനേജിംഗ് ഡയറക്ടർ തൊഴിലാളികളെയും ആദിവാസികളെയും ഇവിടെ നിന്ന് ഒഴിപ്പിക്കുവാൻ വിദേശ എണ്ണ കമ്പനിയുമായി ചേർന്ന് കരാർ ഉണ്ടാക്കുവാനുള്ള ശ്രമം നടത്തുന്നതായും സർക്കാരിന്റെ അറിവോടുകൂടി അല്ല ഈ പ്രവർത്തികൾ എന്നും മനസിലാക്കുന്നതായി എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തെ വളർന്നു വരുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയാണ് ഗവി
യും അനുബന്ധ പ്രദേശങ്ങളും. ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഗവിയിലും സംസ്ഥാനത്തെ വിവിധയിടങ്ങളിലും എടുത്തിരിക്കുന്ന നയപരമായ തീരുമാനങ്ങൾ സർക്കാർ പുന:പരിശോധിക്കണമെന്നും സർക്കാരിന്റെ അനുവാദമില്ലാതെ ഗവിയിൽ കാർബൺ ന്യൂട്രൽ പദ്ധതി നടപ്പിലാക്കാനുള്ള പരിശ്രമങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എം.എൽ.എ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടു.