
പത്തനംതിട്ട : ആരോഗ്യമേഖലയിൽ ജില്ലയ്ക്ക് 42.72 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ആയതായി മന്ത്രി വീണാജോർജ് അറിയിച്ചു. ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 2022- 2024 വർഷത്തേക്കാണ് പദ്ധതി. കോന്നി മെഡിക്കൽ കോളേജിൽ ലേബർ റൂമനായി 3.50 കോടി രൂപയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐ.പി വാർഡ് ശാക്തീകരണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കുമായി മൂന്നു കോടി രൂപയും അനുവദിച്ചു. അടൂർ ജനറൽ ആശുപത്രിയിലെ മാതൃശിശു സൗഹൃദ ബ്ലോക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി 13 കോടി രൂപയും വയോജന വാർഡ് നിർമ്മാണത്തിനായി 40 ലക്ഷം രൂപയ്ക്കും അംഗീകാരമായി.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വയോജന വാർഡിന്റെ നിർമ്മാണത്തിനായി 80 ലക്ഷം രൂപയും വകയിരുത്തി. കോന്നി താലൂക്ക് ആശുപത്രിയിൽ കണ്ണ് ഓപ്പറേഷൻ തിയേറ്റർ, വാർഡ് എന്നിവയുടെ നിർമ്മാണത്തിനായി ഒരു കോടി രൂപയും ഇലന്തൂർ, ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ പുതിയ ഒ.പി ബ്ലോക്ക് നിർമ്മിക്കുന്നതിന് രണ്ടു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. വല്ലന, കുന്നന്താനം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ മന്ദിരങ്ങൾ നിർമ്മിക്കുന്നതിനായി രണ്ടുകോടി രൂപയുടെ വീതം അംഗീകാരമായി. ഓതറയ്ക്ക് പുതിയ പി.എച്ച്.സി കെട്ടിട നിർമ്മാണത്തിനായി 1.43 കോടി രൂപ അനുവദിച്ചു.
നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ട്രോമാകെയർ സൗകര്യങ്ങൾക്കായി മൂന്നു കോടി രൂപ അനുവദിച്ചു. റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 1.43 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായി. മൈലപ്ര, ചന്ദനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ഒ.പി കെട്ടിട നിർമ്മാണത്തിന് 1.43 കോടി രൂപ വീതം അനുവദിച്ചു. കടമ്മനിട്ട, പള്ളിക്കൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് 1.43 കോടി രൂപ വീതമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. റാന്നി അങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 80 ലക്ഷവും
കോന്നി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 57 ലക്ഷം രൂപയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ അഡീഷണൽ ബെഡിനായി 7.34 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു.