പ്രമാടം : ബലിതർപ്പണത്തിനായി സ്നാനഘട്ടങ്ങൾ ഒരുങ്ങി.

വലഞ്ചുഴി ദേവീക്ഷേത്രക്കടവിലെ കർക്കടക വാവുബലിയും പിതൃതർപ്പണവും നാളെ പുലർച്ചെ 4.30 മുതൽ നടക്കും. ബലിതർപ്പണത്തിനുള്ള സാധനങ്ങൾ ദേവസ്വത്തിൽ നിന്ന് വിതരണം ചെയ്യും. ക്ഷേത്ര മണ്ഡപത്തിൽ പിതൃപൂജ, തിലഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയവ ഉണ്ടായിരിക്കും.

വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പുലർച്ചെ 3.50 ന് ബലിതർപ്പണം ആരംഭിക്കും. 11.30 വരെ തുടരും. ഒരേസമയം എണ്ണൂറിൽ പരം ആളുകൾക്ക് ബലിയിടുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. അച്ചൻകോവിലാറിന്റെ രണ്ട് കടവുകളിൽ സുരക്ഷയൊരുക്കും. ബലിക്ക് ശേഷം ക്ഷേത്രത്തിൽ തിലഹോമം, പിതൃപൂജ, വിഷ്ണുപൂജ എന്നിവയ്ക്കും സൗകര്യമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഭക്തരുടെ സഹായത്തിനായി പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, സന്നദ്ധ പ്രവർത്തകരുടെ സേവനം , ആംബുലൻസ് സൗകര്യം എന്നിവ ഒരുക്കും. ഭക്തരുടെ വാഹനങ്ങൾ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വശങ്ങളിൽ പാർക്ക് ചെയ്ത ശേഷം കാൽനടയായി ക്ഷേത്രത്തിൽ എത്തണം.

വാഴമുട്ടം മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കടക വാവുബലി രാവിലെ അഞ്ച് മുതൽ നടക്കും. ബലിതർപ്പണം, പിതൃപൂജ, തിലഹവനം, സായൂജ്യപൂജ എന്നിവ ഉണ്ടായിരിക്കും. ഒരേ സമയം നൂറോളം ആളുകൾക്ക് ബലിയിടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.