d
അറസ്റ്റിലായ

പത്തനംതിട്ട: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ കോയിപ്രം പൊലീസ് അറസ്റ്റുചെയ്തു. പുറമറ്റം പടുതോട് കാവുങ്കൽ വീട്ടിൽ അജീഷ് ബാബു (42) ആണ് അറസ്റ്റിലായത്. 2017 സെപ്തംബർ ഒന്നുമുതൽ 2020 നവംബർ 27 വരെയുള്ള കാലയളവിൽ പുറമറ്റം കവുങ്ങുംപ്രയാർ ചിറക്കടവ് സിബി കുട്ടപ്പനാണ് തട്ടിപ്പിനിരയായത്. സിബിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നും അജീഷ് ബാബുവിന്റെ വെണ്ണിക്കുളത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലുള്ള അക്കൗണ്ടിലേക്ക് രണ്ടു തവണയായി 32. 94 ലക്ഷം രൂപയാണ് നിക്ഷേപിപ്പിച്ചത്. കൈപ്പറ്റിയ തുകയോ ലാഭവിഹിതമോ തിരികെനൽകാതെ വഞ്ചിച്ചു എന്നാണ് കേസ്. ഒന്നാം പ്രതിയാണ് അജീഷ് ബാബു, രണ്ടും മൂന്നും പ്രതികൾ, പണം നൽകാൻ സിബിയെ പ്രേരിപ്പിക്കുകയും കൂടുതൽ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല, അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പിടിയിലായ അജീഷ് സ്വന്തം ആവശ്യങ്ങൾക്കായി പണം വിനിയോഗിച്ചതായും ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിട്ടില്ല എന്നും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം കണ്ടെടുത്തു. സി. ഐ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.