bhaskaranpilla-90
ഭാസ്കരൻപിള്ള

ഓച്ചിറ: പിതാവിന്റെ മൃതദേഹം ആരും അറിയാതെ മരുമകൾ സംസ്കരിച്ച നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകൻ തഴവ കുതിര പന്തി കാവിന്റെ വടക്കതിൽ ജി. ഗോപാലകൃഷ്ണൻ ഡി.ജി.പിക്ക് പരാതി നൽകി. കുതിര പന്തി ചന്തയിലെ ആദ്യ കാല വ്യാപരിയായിരുന്ന കാവിന്റെ വടക്കതിൽ ഭാസ്കരൻ പിള്ള (90) കഴിഞ്ഞ 13 ന് പുലർച്ചെ മരിച്ചു. 11.30ഓടെ മൃതദേഹം സംസ്ക്കരിക്കാനുള്ള ദഹനചൂള എത്തിയപ്പോഴാണ് പരിസരവാസികൾ വിവരം അറിയുന്നത്. പരിസരവാസികളായ ആരെയും മരുമകൾ പ്രിയ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. സ്വന്തമായി രണ്ട് വീടും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുവകകളുമുള്ള മകൻ ഭാര്യയുമായി പിണങ്ങി വാടക വീട്ടിലാണ് താമസം. മകൻ വരുന്നതു വരെ സംസ്കാരം നടത്തരുതെന്ന് പഞ്ചായത്തംഗം വത്സല, മുൻ പഞ്ചായത്തംഗങ്ങളായ സലിം അമ്പീത്തറ, രവി എന്നിവർ ആവശ്യപ്പെട്ടെങ്കിലും ഇവരെ മൺവെട്ടിയും കമ്പിയും കൊണ്ട് അക്രമിയ്ക്കാൻ ശ്രമിക്കുകയും അവർ വീടിന് പുറത്തിറങ്ങുകയും ചെയ്തു. വിവരം ഓച്ചിറ പൊലീസിൽ അറിയിച്ചെങ്കിലും മൃതദേഹത്തിന് തീ കത്തിയ ശേഷമാണ് പൊലിസ് എത്തിയതെന്ന് സലിം അമ്പീത്തറ പറഞ്ഞു. ഏക മകനായ ഗോപാലകൃഷ്ണന് മൃതദേഹം കാണാനോ അന്ത്യ കർമ്മങ്ങൾ ചെയ്യാനോ അവസരം നിഷേധിച്ചതായി പരാതിയിൽ പറയുന്നു. കരയോഗക്കാരെ പോലും അറിയിക്കാതെ മൃതദേഹം ധൃതി പിടിച്ച് സംസ്കരിച്ച പ്രിയയുടെ നടപടിയിൽ പരിസരവാസികളും ദൂരുഹത ആരോപിക്കുന്നു. സ്വന്തം വീട്ടിൽ നിന് ഇറക്കിവിട്ട ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റെ പേരിലുള്ള കുതിര പന്തിയിലെ കുടുബ വസ്തുവിൽ താമസിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജി. ഗോപാലകൃഷ്ണനും പൊതുപ്രവർത്തകനായ സലീം അമ്പീത്തറയും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.