
കൊല്ലം: അഷ്ടമുടിക്കായലിന്റെ തീരത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള കോർപ്പറേഷന്റെ സ്ലോട്ടർ ഹൗസിന് താഴ് വീണ് നാലാണ്ട് പിന്നിട്ടിട്ടും തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമം ഇഴയുന്നു. സ്ലോട്ടർ ഹൗസ് പ്രവർത്തിക്കാത്തതിനാൽ ലേലത്തുക ഇനത്തിൽ മാത്രം കോർപ്പറേഷന് നഷ്ടം രണ്ട് കോടിയോളം രൂപ. സ്ലോട്ടർ ഹൗസിന്റെ ആഭാവത്തിൽ അനധികൃത അറവ് വ്യപാകമാകുകയും പൊതുസ്ഥലങ്ങളിൽ കശാപ്പ് അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും രൂക്ഷമായിരിക്കുകയാണ്.
2018 ജൂലായിലാണ് പ്രദേശവാസികൾ നൽകിയ ഹർജിയിൽ സ്ലോട്ടർ ഹൗസ് അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്. ആ സാമ്പത്തിക വർഷം 56.25 ലക്ഷം രൂപയാണ് സ്ലോട്ടർഹൗസുമായി ബന്ധപ്പെട്ട് ഉറപ്പിച്ചിരുന്ന ലേലത്തുക. ആറ് ഇറച്ചിസ്റ്റാളുകൾ എട്ട് ലക്ഷം രൂപയ്ക്കും ആ വർഷം ലേലം പോയിരുന്നു. സ്ലോട്ടർ ഹൗസ് പൂട്ടിയതിനാൽ അവിടെ നിന്നുള്ള വരുമാനം നഷ്ടമായതിന് പുറമേ ഇറച്ചി സ്റ്രാളുകളും പിന്നീട് ലേലം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് മുതലെടുത്ത് അനധികൃത അറവ് വ്യാപകമായി. കോർപ്പറേഷന് സ്വന്തം സംവിധാനം ഇല്ലാത്തതിനാൽ അനധികൃത കശാപ്പുശാലകൾക്കെതിരെ നടപടിയെടുക്കാൻ കഴിയുന്നില്ല.
ട്രയൽ റണ്ണിൽ പൊളിഞ്ഞ
വാഗ്ദാനം !
ഹൈടെക് പ്ലാന്റ് ഖരപദാർത്ഥങ്ങൾ വളമായും ദ്രവകരൂപത്തിലുള്ള മാലിന്യങ്ങൾ വേർതിരിച്ച് ശുദ്ധജലത്തിന് തുല്യമാക്കുമെന്ന വാഗ്ദാനത്തോടെ കോഴിക്കോട് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള കരാറെടുത്തു. 2019 നവംബറിൽ ട്രയൽ റണ്ണിൽ തന്നെ വാഗ്ദാനം പൊളിഞ്ഞു. ഖര, ദ്രവ പദാർത്ഥങ്ങൾ ഒരുമിച്ച് പുറത്തേക്കൊഴുകി. അറ്റകുറ്റപ്പണിക്ക് ശേഷം വീണ്ടും പലതവണ ട്രയൽ റൺ നടത്തിയിട്ടും ഫലമുണ്ടായില്ല. പരമ്പരാഗത രീതിയിൽ കശാപ്പ് ചെയ്യുമ്പോഴുണ്ടാകുന്നത് പോലെ രക്തവും മാലിന്യവും കലർന്ന ജലം തന്നെ പുറത്തേക്കൊഴുകി. 50 ലക്ഷം രൂപയുടെ പുതിയ യന്ത്രം സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കമ്പിനിയുടെ പുതിയ അവകാശവാദം.
കരാർ കമ്പനിയിലെ ജീവനക്കാരെത്തി സ്ലോട്ടർ ഹൗസിൽ സ്ഥാപിച്ച എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പോരായ്മകൾ പരിശോധിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് വൈകാതെ പ്രവർത്തനം ആരംഭിക്കും.
യു. പവിത്ര, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ, കോർപ്പറേഷൻ