kumar

പുനലൂർ: അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 15 അംഗ വിനോദയാത്രാ സംഘം കുളിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചെത്തിയത്. ഒഴുക്കിൽപെട്ട് പാറക്കെട്ടുകളിൽ തലയിടിച്ചാണ് മധുര സ്വദേശി കുമരൻ മരിച്ചത്. മൃതദേഹം തെങ്കാശി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റ മറ്റുരണ്ടുപേരെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവം അറിഞ്ഞെത്തിയ ഫോറസ്റ്റ് ഗൈഡുകളും പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് 15 അടിയിലേറെ താഴ്ചയിലുള്ള പാറയിടുക്കിൽ നിന്നാണ് ഇവരെ പുറത്തെടുത്തത്.

ഇന്നലെ വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. ശക്തമായി വെള്ളം ഒഴുകിയെത്തിയപ്പോൾ ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് 13പേർ തൊട്ടടുത്തുള്ള പാറയിടുക്കിൽ കയറിയിരുന്നു. ഇവരെ പ്ലാസ്റ്റിക് കയറിലൂടെ മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്ന് മിനി വാനിലാണ് സംഘം എത്തിയത്. തീവ്രമായ മലവെള്ളപ്പാച്ചിൽ 15 മിനിറ്റോളം നീണ്ടുനിന്നു. കുംഭാവുരുട്ടി മേഖലയിൽ സംഭവം നടക്കുമ്പോഴോ അതിന് മുമ്പോ മഴയുണ്ടായിരുന്നില്ല.