തൃശൂർ: ജില്ലയിലെ വേലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിനും ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ.ക്യു.എ.എസ്) അംഗീകാരം.
വേലൂർ പ്രാഥമികാരോഗ്യ കേന്ദ്രം 95 ശതമാനവും ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രം 88.4 ശതമാനവും സ്‌കോർ നേടിയാണ് അംഗീകാരം കരസ്ഥമാക്കിയത്. ഇതോടെ ജില്ലയിൽ ദേശീയ അംഗീകാരം ലഭിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം പതിനേഴായി.
3 വർഷ കാലാവധിയാണ് എൻ.ക്യു.എ.എസ് അംഗീകാരത്തിനുള്ളത്. അതിനുശേഷം ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതം തുടർന്ന് വരുന്ന മൂന്നു വർഷം ലഭിക്കും. വേലൂർ പി.എച്ച്.സിക്ക് ഇത് രണ്ടാം തവണയാണ് എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്നത്.
അംഗീകാരലബ്ധി ഈവിധം
ആശുപത്രിയുടെ ഗുണനിലവാരം, രോഗീസൗഹൃദ അന്തരീക്ഷം, പ്രകൃതി അനുകൂല പദ്ധതികൾ, മാലിന്യ നിർമ്മാർജ്ജനം, അണുബാധ നിയന്ത്രണം, ഇൻഫെക്‌ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ എട്ട് വിഭാഗങ്ങളായി ചെക്ക് പോയിന്റുകൾ വിലയിരുത്തി ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകൾക്ക് ശേഷം ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് അംഗീകാരം എൻ.ക്യു.എ.എസ് നൽകുന്നത്.