
തൃപ്രയാർ: രാമമന്ത്ര ധ്വനികളാൽ മുഖരിതമായ രാമായണ മാസാചരണത്തിന് തൃപ്രയാറിൽ നാലമ്പല തീർത്ഥാടനത്തോടെ ഭക്തിനിർഭര തുടക്കം. ഇനി ഒരു മാസം രാമനാമങ്ങളിൽ മുങ്ങും ക്ഷേത്രപരിസരം. ചുറ്റുവിളക്കും നിറമാലയും നടക്കും. ശ്രീരാമനെ തൊഴുത് തുടങ്ങുന്ന തീർത്ഥയാത്ര ശ്രീരാമനിൽ തൊഴുത് തന്നെയവസാനിക്കും.
ആദ്യദിനത്തിൽ ക്ഷേത്രത്തിനകത്ത് സമ്പൂർണ്ണ നെയ് വിളക്ക് തെളിഞ്ഞു. പുലർച്ചെ 3.30ന് നട തുറന്ന് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടു. ഭഗവാനെ ദർശിക്കാൻ ആദ്യദിവസം തന്നെ വൻ തിരക്ക് അനുഭവപ്പെട്ടു. മതിൽക്കെട്ടിനകത്ത് വരിയിൽ നിന്നും തന്നെ വഴിപാട് ശീട്ടാക്കാൻ ഭക്തർക്ക് സൗകര്യമേർപ്പെടുത്തിയിരുന്നു. പ്രത്യേക കൗണ്ടറും തുറന്നിരുന്നു. വരി നിന്ന് ക്ഷീണിച്ചവർക്ക് ചുക്കുകാപ്പിയും കുടിവെള്ളവും വിതരണം ചെയ്തു.
ക്ഷേത്രത്തിന് പുറത്തും ഭക്തർക്ക് വരി നിൽക്കാൻ പന്തലിട്ടത് അനുഗ്രഹമായി. പാട്ടപ്രവൃത്തി ഓഫീസ് പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. ഇവിടെയും ക്ഷേത്രത്തിന് തെക്കേ നടയിലും ഇ ടോയ്‌ലറ്റ് സൗകര്യമുണ്ട്. മതിൽക്കെട്ടിനകത്ത് ഗ്രീൻ ബുക്‌സിന്റെ പുസ്തകശാല തുറന്നിട്ടുണ്ട്. രാവിലെ 11 മുതൽ ക്ഷേത്രം ഊട്ടുപുര ഹാളിൽ ആരംഭിച്ച പ്രസാദ ഊട്ടിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. കൊച്ചിൻ ദേവസ്വം പ്രസിഡന്റ് വി.നന്ദകുമാർ, അംഗം എം.ജി.നാരായണൻ, സ്‌പെഷൽ ദേവസ്വം കമ്മീഷണർ എൻ.ജ്യോതി, ദേവസ്വം സെക്രട്ടറി പി.ഡി.ശോഭന, അസി. കമ്മിഷണർ വി.എൻ.സ്വപ്ന, ദേവസ്വം മാനേജർ വി.ആർ.രമ തുടങ്ങിയവർ നേതൃത്വം നൽകി.
നാലമ്പലതീർത്ഥാടനം : കാപ്പി വിതരണം
തൃപ്രയാർ: നാലമ്പലം തീർത്ഥാടനത്തോടനുബന്ധിച്ച് തൃപ്രയാർ സെന്റർ കമ്മിറ്റി സൗജന്യ ഇൻസ്റ്റന്റ് കോഫി വിതരണം ആരംഭിച്ചു. തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. കൊച്ചിൻ ദേവസ്വം അസി. കമ്മിഷണർ വി.എൻ.സ്വപ്ന ദേവൻ പോക്കാഞ്ചേരിക്ക് കോഫി നൽകി ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം മാനേജർ വി.ആർ.രമ, പി.ജി.നായർ, അഡ്വ.കെ.ബി.രണേന്ദ്രനാഥ്, സുനിൽ പാറമ്പിൽ, പി.വിനു, വി.ആർ.പ്രകാശൻ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ 11വർഷമായി സെന്റർ കമ്മിറ്റി ഈ പ്രവർത്തനം നടത്തിവരുന്നു.