നിക്ഷേപകർക്ക് പണം മടക്കിക്കൊടുക്കാൻ സാധിക്കാത്ത സ്ഥിതി
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പുമൂലം നട്ടം തിരിയുന്നതിനിടെ നിക്ഷേപകർക്ക് തുക തിരിച്ച് നൽകാൻ കഴിയാത്ത 11 സഹകരണ സംഘങ്ങൾ കൂടി ജില്ലയിലുണ്ട്. സഹകരണ മന്ത്രി വി.എൻ. വാസവൻ തന്നെയാണ് താളം തെറ്റുന്ന സഹകരണ ബാങ്കുകളെ കുറിച്ച് വിശദീകരിച്ചത്.
നിരവധി ബാങ്കുകൾ ഇതിനകം തന്നെ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. മുപ്പത് ലക്ഷത്തോളം രൂപ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിട്ടും ചികിത്സയ്ക്ക് പണം ലഭിക്കാതെ മാപ്രാണം സ്വദേശിനി കഴിഞ്ഞ ദിവസം മരിച്ച സംഭവം വിവാദമായിരുന്നു. ഇതിനിടെയാണ് കൂടുതൽ ബാങ്കുകൾ പ്രതിസന്ധിയിലാണെന്ന വിവരം പുറത്തുവരുന്നത്.
കൂടുതൽ സുരക്ഷിതമെന്ന് കരുതിയാണ് പലരും സാമ്പാദ്യമെല്ലാം സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നത്. എന്നാൽ കരുവന്നൂർ ബാങ്ക് ഉൾപ്പെടെ ചില സഹകരണ സംഘങ്ങളിൽ നടക്കുന്ന ക്രമകേട് നല്ല രീതിയിൽ നടക്കുന്ന സംഘങ്ങളെ പോലും പ്രതിസന്ധിയിലാക്കുന്നു. പലരും നിക്ഷേപിക്കാൻ മടിക്കുന്നതായും മേഖലയിൽ ഉള്ളവർ പറയുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഇന്നലെ ഒരു വർഷം തികഞ്ഞിട്ടും ആയിരം മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചവരാണ് പണം തിരിച്ചുകിട്ടാതെ നട്ടം തിരിയുന്നത്.
പ്രതിഷേധം ശക്തം
മാപ്രാണത്ത് വീട്ടമ്മ മരിച്ച സംഭവത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും പിന്നാലെ സി.പി.ഐ കൂടി രംഗത്തെത്തിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് ഇതുവരെയും സി.പി.എം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. മരിച്ച ഫിലോഫിനയുടെ കുടുംബത്തിന് ചികിത്സാ സമയത്ത് പണം നൽകിയിരുന്നതായി മന്ത്രി ബിന്ദു പറഞ്ഞത് കൂടുതൽ വിവാദമായി.
ബാങ്ക് അധികൃതരുമായി ചർച്ചപോലും നടത്താതെയാണ് മന്ത്രി അഭിപ്രായപ്രകടനം നടത്തിയതെന്നാണ് സി.പി.എമ്മിനുള്ളിൽ നിന്ന് തന്നെ ഉയരുന്ന ഭിന്നസ്വരം. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഫിലോമിനയുടെ മകൻ ഡിനോ ദേവസ്യ രംഗത്തെത്തിയത് കൂടുതൽ തിരിച്ചടിയായി.
മന്ത്രി പറഞ്ഞ അഭിപ്രായത്തിനെതിരെ ബാങ്ക് പാസ് ബുക്ക് സഹിതമാണ് കുടുംബം പ്രതിരോധിച്ചത്. ചികിത്സയ്ക്ക് പണം ലഭിക്കാതെ നിരവധിപേർ കരുവന്നൂരിനും പരിസരത്തും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായ്പകൾ വാരിക്കോരി
യാതൊരു നിബന്ധനകളും പാലിക്കാതെയാണ് പല സംഘങ്ങളും ഇഷ്ടക്കാർക്ക് വായ്പകൾ അനുവദിക്കുന്നത്. എന്നാൽ തിരിച്ചടപ്പിക്കുന്നതിൽ അലംഭാവം കാണിക്കുന്നതാണ് പ്രതിസന്ധയിലാകാൻ കാരണം. വായ്പ അനുവദിക്കാൻ നിബന്ധനകൾ പാലിക്കാത്തത് വിനയാകുന്നുണ്ടെന്നാണ് വിജിലൻസ് അന്വേഷണങ്ങളിൽ തെളിയുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിക്കാത്തതിനെത്തുടർന്ന് വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ മരണത്തിന്റെ ഉത്തരവാദിത്വം കരുവന്നൂർ ബാങ്ക് ഏറ്റെടുക്കണം.
- തോമസ് ഉണ്ണിയാടൻ (കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ)
മാപ്രാണം സ്വദേശിനി ഫിലോമിന ആശുപത്രിയിൽ കിടക്കുമ്പോൾ പണം നൽകിയെന്ന് പച്ചക്കള്ളം പറയുകയാണ്. ഫിലോമിനയുടെ മരണത്തിന്റെ ദുഃഖത്തിൽ കഴിയുമ്പോഴും അവരോട് ക്രൂരമായാണ് മന്ത്രിമാർ പെരുമാറുന്നത്.
- എ. നാഗേഷ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി