വിതുര: മഴയെത്തിയതോടെ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ വൈദ്യുതി വിതരണം അടിക്കടി മുടങ്ങുന്നതായി പരാതി. മാനം കറുത്താൽ മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുകയാണ് പതിവ്. കഴിഞ്ഞ ഒരാഴ്ചയായി മലയോരമേഖലയിൽ മഴ തിമിർത്തുപെയ്യുകയാണ്. ഒപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. ഇതോടെയാണ് പകലും, രാത്രിയിലുമായി മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെടുന്നത്. വൈദ്യുതി വിതരണം നിലക്കുന്നതോടെ ഫ്രിഡ്ജിലും ഫ്രീസറിലും മറ്റും വാങ്ങി സൂക്ഷിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മുഴുവൻ കേടാകുന്ന സ്ഥിതിയിലുമാണ്. വൈദ്യുതി ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന അവസ്ഥയാണ് നിലവിൽ. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മിക്ക ഭാഗത്തും വൈദ്യുതി ലൈനുകൾക്ക് മീതേ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. പൊൻമുടി, ബോണക്കാട് മേഖലയിൽ ഉൾപ്പെടെ വൈദ്യുതി വിതരണം നിലച്ചിരുന്നു. ആദിവാസി മേഖലകളിലും മണിക്കൂറുകൾ വൈദ്യുതി അപ്രത്യക്ഷമായി. വിതുര, തൊളിക്കോട് ഇലക്ട്രിക്സിറ്റി ഓഫീസുകളുടെ നേതൃത്വത്തിൽ ഇടയ്ക്കിടയ്ക്ക് ലൈൻ ഓഫാക്കി ലൈനുകൾക്ക് മീതേയുള്ള മരശിഖരങ്ങൾ മുറിച്ചുമാറ്റാറുണ്ടെങ്കിലും മഴയും കാറ്റും വന്നാൽ ലൈനുകൾക്ക് മീതെ വീണ്ടും ശിഖരങ്ങൾ വീഴുക പതിവാണ്.

പൊൻമുടി, ബോണക്കാട്, പേപ്പാറ വനമേഖലയിൽ കൂടി ലൈനുകൾ കടന്നുപോകുന്നതിനാൽ മരശിഖരങ്ങൾ വീണും ഉരസിയും ട്രിപ്പ് ആകുന്നതിനാലാണ് വൈദ്യുതി നിലയ്ക്കുന്നതെന്നാണ് വൈദ്യുതി വകുപ്പ് മേധാവികൾ പറയുന്നത്. കാറ്റോ, മഴയോ വന്നാൽ ഉടൻ മരശിഖരങ്ങൾ ഒടിഞ്ഞുവീഴുന്ന സ്ഥിതിയാണ് നിലവിൽ. വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ വിതുര, തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. വൈദ്യുതി വിതരണം സുഗമമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

അതേസമയം മഴക്കാലമായാൽ വിതുര, പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ തൊളിക്കോട് മേഖലകളിൽ വൈദ്യുതി തടസപ്പെടുക പതിവാണ്. ഇതുസംബന്ധിച്ച് അനവധി തവണ വൈദ്യുതിവകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്. പേപ്പാറയിൽ പ്രതിദിനം മൂന്ന് മെഗാവോൾട്ട് വൈദ്യുതി നിർമ്മിക്കുമ്പോഴും വിതുര പഞ്ചായത്തിൽ അധിവസിക്കുന്നവർ ഇരുട്ടിൽത്തപ്പേണ്ട അവസ്ഥയിലാണ്. വൈദ്യുതിജീവനക്കാർ കാറ്റത്തും മഴയത്തും മണിക്കൂറുകളോളം പണിപ്പെട്ടാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നത്.

വിതുര, തൊളിക്കോട് മേഖലയിൽ ഒരാഴ്ചയായി ശക്തമായ മഴയും കനത്ത കാറ്റും വീശുന്നുണ്ട്. മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വീണാണ് വൈദ്യുതിവിതരണം നിലക്കുന്നത്. പൊൻമുടി, മണലി മേഖലയിൽ ആനകൾ വൈദ്യുതിലൈൻ തകർത്ത സംഭവവുമുണ്ടായി. വനമേഖലയിൽ കൂടി കടന്നുപോകുന്ന ലൈനുകളിലാണ് കൂടുതലും പ്രശ്നങ്ങളുണ്ടാകുന്നത്. വൈദ്യുതി മുടങ്ങിയാൽ കാറ്റോ, മഴയോ വകവയ്ക്കാതെ മണിക്കൂറുകളോളം പണിപ്പെട്ടാണ് ജീവനക്കാർ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നത്. കഴിഞ്ഞദിവസം പൊൻമുടി മേഖലയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നന്നാക്കാനെത്തിയപ്പോൾ കുളച്ചിക്കരക്ക് സമീപം ഒരു സംഘം പേർ ചേർന്ന് ജീവനക്കാരോട് മോശമായി പെരുമാറി. കാലാവസ്ഥപ്രശ്നം മാറുന്നതോടെ വൈദ്യുതിവിതരണം സുഗമമാകുമെന്നാണ് വകുപ്പ് പറയുന്നത്.