
കല്ലമ്പലം: പള്ളിക്കൽ മേഖലയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തുന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഓയൂർ മീയന റോഡുവിള പുത്തൻവീട്ടിൽ അൽഅമീനാണ് (23) പിടിയിലായത്. മൂതല താഴെഭാഗം പള്ളിക്കപുഴ പാലത്തിനുസമീപം വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ബൈക്കിലെത്തി കഞ്ചാവ് വില്പന നടത്തിയ രണ്ട് യുവാക്കളെ മൂന്നുകിലോ കഞ്ചാവുമായി കഴിഞ്ഞ ഫെബ്രുവരി 3ന് പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. യുവാക്കൾ പിടിയിലായതോടെ ഇവരെ കഞ്ചാവ് വില്പനയ്‌ക്കായി നിയോഗിച്ച അൽ അമീൻ ഒളിവിൽ പോകുകയായിരുന്നു.
പിന്തുടർന്നെങ്കിലും ബംഗളൂരു, കുമ്പള, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മംഗലാപുരത്തേക്കുള്ള മാവേലി എക്‌സ്‌പ്രസിൽ കഴിഞ്ഞ ദിവസം രാത്രി രക്ഷപ്പെടാൻ ശ്രമിച്ച അൽഅമീനെ ആലപ്പുഴയിൽവച്ച് പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സാഹിൽ എം, എ.എസ്.ഐ സുനിൽ, സി.പി.ഒ മാരായ വിനീഷ്, സന്തോഷ്, ഷമീർ, അജീസ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്യുകയായിരുന്നു.
ആഡംബര ജീവിതം നയിക്കാനാണ് ഇയാൾ കഞ്ചാവ് കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചിരുന്നെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ടെന്നും സി.ഐ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.