കാട്ടാക്കട:കീഴടങ്ങാൻ എത്തിയ പ്രതിയെ കോടതിമുറിയിൽ കയറി പിടിക്കാൻ എസ്.എച്ച്.ഒ യുടെ ശ്രമം. എതിർത്ത വക്കീലന്മാരോട് ആക്രോശം.നടപടിക്ക് വിധേയനായി മലയിൻകീഴിലേക്ക് സ്ഥലംമാറിവന്ന എസ്.എച്ച്.ഒ ആണ് കാട്ടാക്കട കോടതി മുറിയിൽ പരാക്രമം കാട്ടിയത്. വക്കീലന്മാർ പ്രതിഷേധിച്ചതോടെ പിൻവാങ്ങി.
കാട്ടാക്കട കോടതിയിൽ ഇന്നലെ രാവിലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.മലയിൻകീഴ് സ്റ്റേഷനിൽ 308 പ്രകാരം കേസുള്ള സാം ജിത്തിനെയാണ് മലയിൻകീഴ് ഇൻസ്‌പെക്ടർ പ്രതാപൻ കോടതിമുറിയിൽ കയറി കസ്റ്റഡിയിലെടുക്കാൻ നോക്കിയത്.രാവിലെ കോടതി മുറിയിൽ ജഡ്ജ് എത്തുന്നതിനു തൊട്ടു മുൻപാണ് സംഭവം.അഡ്വ. റജീന കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്ന പ്രതിയെ, ഷാഡോ പൊലീസ് പിടികൂടാൻ നടത്തിയ ശ്രമം പാളിയതോടെയാണ് ഇൻസ്‌പെക്ടർ നേരിട്ട് കോടതിയിലേക്ക് ഇരച്ചുകയറിയത്. അകത്തു കയറി പ്രതിയെ കൈവച്ചതോടെ അഡ്വക്കേറ്റ് തടസ്സംനിന്നു. പ്രതിയെ കൊണ്ടുപോകാൻ നോക്കിയപ്പോൾ സീനിയർ അഭിഭാഷകൻ ബഹളം വച്ചതോടെ എസ്. എച്ച്.ഒ അഡ്വക്കേറ്റുമായി വാക്കേറ്റമായി. മറ്റ് അഭിഭാഷകരും ഇടപെട്ടു.തുടർന്ന് ജഡ്ജ് എത്തി. കേസിന്റെ ആവശ്യത്തിനു അല്ലാത്തവർ മുഴുവൻ പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും, വക്കീലിനോട് പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്.ആറ്റിങ്ങലിൽ വക്കീലന്മാരുമായി ഉണ്ടായ വിഷയത്തിൽ നടപടിക്ക് വിധേയനായാണ് ഇൻസ്‌പെക്ടർ മലയിൻകീഴ് എത്തിയത്. കോടതിയിൽ കയറി പ്രതിയെ പിടികൂടാൻ പാടില്ലെന്നിരിക്കെ ഇത്തരത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ തുനിഞ്ഞത് പ്രതിയുടെ ഭാര്യ ഇൻസ്‌പെക്ടർക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണെന്നു വക്കീലന്മാർ പറഞ്ഞു.ജഡ്ജ് പ്രതിയെ റിമാൻഡ് ചെയ്തു.