padmakumar

തിരുവനന്തപുരം: അഴിച്ചുപണിയിൽ പൊലീസ് തലപ്പത്തെ രണ്ടാമനായാണ് കെ. പദ്മകുമാറിന്റെ വരവ്. ഡി.ജി.പിക്ക് താഴെ പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പിയായി തിങ്കളാഴ്ച പദ്മകുമാർ ചുമതലയേൽക്കും. ഡി.ജി.പിക്കുവേണ്ടി ഭരണപരമായ കാര്യങ്ങളെല്ലാം ഇനി നിർവഹിക്കേണ്ടത് പദ്മകുമാറാണ്. ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് പദ്മകുമാർ കാക്കിയണിയുന്നത്.

അടുത്തവർഷം ഡി.ജി.പി റാങ്ക് ലഭിക്കുന്ന പദ്മകുമാർ, അടുത്ത ജൂൺ 30ന് അനിൽകാന്തിന്റെ കാലാവധി കഴിയുമ്പോൾ സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയുമാകും. പൊലീസ് മേധാവിയായാൽ 2025ഏപ്രിൽ വരെ തുടരാം. 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ പദ്മകുമാറിനെ സുപ്രധാന തസ്തികകളിൽ നിന്ന് മാറ്റി നിറുത്തിയിരിക്കുകയായിരുന്നു.

ഗതാഗത കമ്മിഷണർ, ബറ്റാലിയൻ മേധാവി, തീരദേശ പൊലീസ്, പൊലീസ് അക്കാഡമി എന്നിങ്ങനെ ഏൽപ്പിച്ച ചുമതലകളെല്ലാം അദ്ദേഹം ഭംഗിയാക്കി. ചുരുളി സിനിമയിലെ ഭാഷ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയ അദ്ധ്യക്ഷനുമായിരുന്നു. സിനിമയിൽ നിയമലംഘനമില്ലെന്നും കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യമാണെന്നുമുള്ള പദ്മകുമാറിന്റെ റിപ്പോർട്ട് ഹൈക്കോടതി അതേപടി അംഗീകരിച്ചു. മാത്രമല്ല, ഉത്തരവിൽ ഉൾപ്പെടുത്തുകയും ചെയ്തു.

 പരിചയസമ്പന്നൻ

പൊലീസിന്റെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിച്ചതിന്റെ പരിചയസമ്പത്താണ് കെ. പദ്മകുമാറിനുള്ളത്. പൊലീസ് അഡ്മിനിസ്ട്രേഷനിലും കഴിവുതെളിയിച്ചു. പരിശീലനം മികവുറ്റതാക്കാനുള്ള ബറ്റാലിയനിലെ നിരവധി സമിതികളുടെ അദ്ധ്യക്ഷനായിരുന്നു. എസ്.പിയായും ഡി.ഐ.ജിയായും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി രണ്ടുവട്ടം, കോഴിക്കോട് കമ്മിഷണർ, മലബാറിലെ എല്ലാ ജില്ലകളിലും എസ്.പി, എറണാകുളം റേഞ്ച് ഡി.ഐ.ജി, ക്രൈംബ്രാഞ്ച്- ഇന്റലിജൻസ് ഐജി, എറണാകുളം- തിരുവനന്തപുരം റേഞ്ച് ഐ.ജി, ദക്ഷിണമേഖലാ എ.ഡി.ജി.പി, ഗതാഗത കമ്മിഷണർ, പൊലീസ് അക്കാ‌ഡമി ഡയറക്ടർ, തീരദേശപൊലീസ് മേധാവി, ബറ്റാലിയൻ മേധാവി എന്നിങ്ങനെ പദവികൾ വഹിച്ചിട്ടുണ്ട്. ഏറെക്കാലം ശബരിമലയുടെ സുരക്ഷയൊരുക്കുന്ന ചീഫ് കോ-ഓർഡിനേറ്ററായിരുന്നു. തൃശൂർ തിരുവില്വാമല സ്വദേശിയായ പദ്മകുമാർ ഇപ്പോൾ തിരുവനന്തപുരത്താണ് സ്ഥിരതാമസം.