
വർക്കല:യുവതിയെ ആക്രമിച്ച കേസിൽ മൂന്നംഗ സംഘത്തിലെ രണ്ടു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കലയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ചുതെങ്ങ് സ്വദേശിനിയെ ഇക്കഴിഞ്ഞ 8ന് വൈകുന്നേരം 6.30ഓടെ അകത്തുമുറി റെയിൽവേസ്റ്റേഷന്സമീപത്തുവച്ച് ആക്രമിച്ച കേസിലാണ് അറസ്റ്റ് . അകത്തുമുറി കുന്നുവിള വീട്ടിൽ വിജയൻ എന്ന് വിളിക്കുന്ന ഉദയൻ (36) , മേൽ വെട്ടൂർ കാട്ടുവിള ജയശ്രീ മന്ദിരത്തിൽ പൊടിയൻ എന്ന ഷിബി (52) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി അജയൻ ഒളിവിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് :വർക്കലയിലെ സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റ് കൂടിയായ യുവതി, ജോലി സംബന്ധമായ ആവശ്യത്തെ തുടർന്ന് എട്ടാം തീയതി വൈകുന്നേരത്തോടെ അകത്തുമുറി ബസ് സ്റ്റാൻഡിന് സമീപം എത്തി. തന്റെ ഇരുചക്ര വാഹനം പാർക്ക് ചെയ്തശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. യുവതി ഒറ്റയ്ക്ക് ആണെന്ന് മനസിലാക്കിയ ഒന്നാം പ്രതി അജയൻ യുവതിയെ തടഞ്ഞു നിറുത്തി അസഭ്യം പറയുകയും ദേഹോപദ്രവത്തിന് ശ്രമിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി. സംഭവ സമയം പരിസരത്ത് ഉണ്ടായിരുന്ന അജയന്റെ സുഹൃത്തുക്കൾ കൂടിയായ ഷിബിയും വിജയനും അജയനൊപ്പം ചേർന്ന് യുവതിയെ ദേഹോപദ്രവമേൽപ്പിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന തന്റെ സഹപ്രവർത്തകനെ യുവതി ഫോണിൽ വിളിക്കുകയും മൂന്ന് പേർ ആക്രമിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു. ഈ സമയം അജയൻ യുവതിയുടെ മൊബൈൽ തട്ടിപ്പറിച്ചതോടെ യുവതി പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഒന്നാം പ്രതി റെയിൽവേ ട്രാക്കിൽ നിന്ന് കല്ലെടുത്ത് യുവതിയുടെ കാലിൽ എറിയുകയും യുവതിയുടെ വലത് കാൽ മുട്ടിനു പരിക്കേൽക്കുകയും ചെയ്തു . യുവതിയെ ആക്രമിക്കുന്നതുകണ്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ഒന്നാം പ്രതിയായ അജയൻ യുവതിയെ റെയിൽവേ ട്രാക്കിൽ തള്ളിയിട്ടതായും പരാതിയിൽ പറയുന്നു. ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.