train

തിരുവനന്തപുരം: ട്രെയിനിൽ യാത്രക്കാരെ ആക്രമിച്ച് പണവും സ്വർണവും കവർച്ച നടത്തുന്ന പ്രതിയെ അറസ്റ്റുചെയ്‌തു. പെരുമാതുറ സ്വദേശി സെബാസ്റ്റ്യൻ അഷ്റഫിനെയാണ് (49) തമ്പാനൂർ റെയിൽവേ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.

മേയ് 16ന് തമ്പാനൂർ സ്റ്റേഷനിലെത്തിയ അമൃത എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കഴക്കൂട്ടം കുളത്തൂർ സ്വദേശിയായ വീട്ടമ്മയുടെ ബാഗാണ് ഇയാൾ തട്ടിയെടുത്തത്. ട്രെയിൻ തമ്പാനൂർ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് കടന്ന ഉടൻ ഇയാൾ ബാഗ് പിടിച്ചുപറിച്ച് പ്ലാറ്റ്‌ഫോമിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. 24ഗ്രാം സ്വർണവും 30,000 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. കവർച്ചയ്‌ക്കിടെ ട്രെയ്‌നിൽ നിന്നുവീണ് വീട്ടമ്മയ്‌ക്ക് പരിക്കേറ്റിരുന്നു.

ഏപ്രിലിൽ കൊച്ചുവേളി സ്റ്റേഷനിൽവച്ച് കണ്ണൂർ എയർപോർട്ടിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച് കവർച്ച നടത്തിയതും ഇയാളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അന്ന് 20,​000രൂപയും ഐഫോണും മറ്റൊരു മൊബൈൽ ഫോണുമടങ്ങിയ ബാഗാണ് ഇയാൾ തട്ടിയെടുത്തത്. റെയിൽവേ പൊലീസ് ശാർക്കരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തമ്പാനൂർ റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ അഭിലാഷ്, എസ്.ഐമാരായ ഇതിഹാസ് താഹ, ആർ.എസ്. ബിജുകുമാർ, ജി.എസ്.ഐ നളിനാക്ഷൻ, എ.എസ്.ഐ ജയകുമാർ, സി.പി.ഒമാരായ പ്രമോദ്, നിസാം, അൽ അമീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.