july10b

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ഇനി ഓപ്പറേറ്റിംഗ് കേന്ദ്രം മാത്രമാകും. ഓഫീസ് പ്രവർത്തനങ്ങളെല്ലാം തിരുവനന്തപുരം നോർത്ത് ജില്ലാഓഫീസായ നെടുമങ്ങാട്ടേക്ക് മാറ്റാനാണ് തീരുമാനം. ജില്ലാഓഫീസുകളുടെ പ്രവർത്തനം 18ന് ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി. എം.ഡിയുടെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഓഫീസ് പ്രവർത്തനങ്ങൾ മാറുമെങ്കിലും ഷെഡ്യൂളുകൾ കൃത്യമായി നടത്തുന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഇവിടങ്ങളിൽ നടക്കുന്ന ഓഫീസ് പ്രവർത്തനങ്ങൾ നെടുമങ്ങാട്ടേക്ക് മാറും. ജീവനക്കാരുടെ ഓഫീസ് സംബന്ധമായ ആവശ്യങ്ങളെല്ലാം ഇനി നെടുമങ്ങാട് ജില്ലാ ഓഫീസിലാണ് നിറവേറ്റുക. ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജീവനക്കാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാഓഫീസുകൾ ആരംഭിക്കുന്നത്.

**ജീവനക്കാരെ മാറ്റും

ആറ്റിങ്ങൽ ഡിപ്പോയിൽ നിലവിൽ 15 ഓഫീസ് സ്റ്റാഫുകളാണുള്ളത്. ഇവരെയെല്ലാം വിവിധ ജില്ലാഓഫീസുകളിലേക്ക് മാറ്റി നിയമിക്കും. ഒരു സൂപ്രണ്ട്, ഒരു ക്ലാർക്ക്, കളക്ഷനെടുക്കാനുള്ള ഒരുദ്യോഗസ്ഥൻ എന്നിവർ മാത്രമേ ഓപ്പറേറ്റിംഗ് കേന്ദ്രമായ ആറ്റിങ്ങലിൽ ഇനി ഉണ്ടാകൂ. ഓപ്പറേറ്റിംഗ് കേന്ദ്രങ്ങളിലെ ഓഫീസ് സ്റ്റാഫുകളുടെ എണ്ണം ഇതോടെ പകുതിയാകും.

ഷെഡ്യൂൾ മാറില്ല

ജില്ലാഓഫീസുകൾ പൂർണമായി ഓഫീസ് പ്രവർത്തനത്തിന് അനുയോജ്യമായ രീതിയിൽ ആഗസ്റ്റ് 31ന് മുമ്പ് സജ്ജീകരിക്കാനാണ് എം.ഡി.യുടെ നിർദ്ദേശം. ഇതനുസരിച്ച് ആഗസ്റ്റ് അവസാനത്തോടെ ഓഫീസ് പ്രവർത്തനങ്ങൾ പൂർണമായും നെടുമങ്ങാട്ടേക്ക് മാറും. നിലവിൽ ഓരോ ഡിപ്പോയും നടത്തുന്ന ഷെഡ്യൂളുകളിൽ മാറ്റമുണ്ടാകില്ലെന്ന് അറിയുന്നു.

ജില്ലയിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന നല്ല വരുമാനമുള്ള ഡിപ്പോകളിലൊന്നാണ് ആറ്റിങ്ങലിലേത്. ഇവിടെനിന്നും തെങ്കാശി, കോട്ടയം, പത്തനംതിട്ട, നെടുങ്ങണ്ടം, മുണ്ടക്കയം എന്നിവിടങ്ങളിലേക്ക് ഫാസ്റ്റ് സർവീസുകൾ നടത്തിയിരുന്നു. എല്ലാം ലാഭമായിരുന്നു. കോട്ടയത്തേക്കുള്ള സർവീസ് രാവിലെ ആരംഭിച്ച് പത്ത് മണിയോടെ കോട്ടയത്തെത്തുമ്പോൾ പതിനായിരം രൂപയുടെ വരുമാനമുണ്ടാകുമെന്ന് ജീവനക്കാർ പറഞ്ഞു. സ്ഥിരം യാത്രക്കാരായിരുന്നു ഏറെയും. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഈ സർവീസ് നിറുത്തി. ഇതുപോലെതന്നെ മറ്റ് സർവീസുകളും പല ഘട്ടങ്ങളിലായി നിറുത്തുകയായിരുന്നു. ഇപ്പോൾ തിരുവനന്തപുരം കൊല്ലം റൂട്ടിൽ ഓടുന്ന 14 ഫാസ്റ്റ് സർവീസുകളാണ് ഡിപ്പോയ്ക്കുള്ളത്. ബാക്കിയെല്ലാം ഓർഡിനറി സർവീസുകളാണ്.