african-pig-flew

തിരുവനന്തപുരം: പന്നികളെ ബാധിയ്ക്കുന്ന മാരക രോഗമായ ആഫ്രിക്കൻ പന്നിപ്പനി വടക്കേ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മനുഷ്യരിലോ പന്നികളൊഴികെയുള്ള മറ്റു ജന്തുവർഗ്ഗങ്ങളിലോ ഈ രോഗമുണ്ടാകില്ല. ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ വളരെ പ്രധാനപ്പെട്ടതാണ്. ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചത്.
കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആഫ്രിക്കൻ സൈൻ ഫീവർ ആക്ഷൻ പ്ലാൻ നടപടികൾ സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണം ഓഫീസർമാർക്കും സംസ്ഥാനത്തെ രോഗ നിർണ്ണയ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ /സർക്കാർ പന്നി വളർത്തൽ കേന്ദ്രങ്ങളിൽ രോഗലക്ഷണമോ മരണമോ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് ജാഗ്രത പുലർത്താൻ എല്ലാ ജില്ലാ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. പന്നിഫാമുടമസ്ഥർക്കും സർക്കാർ പന്നിഫാമിലെ ഉദ്യോഗസ്ഥർക്കും ബോധവത്കരണം നടത്താനായി ഇന്ന് ( 12) ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും. രോഗം നിർണയിക്കുന്നതിന് പാലോട് ജന്തുരോഗ നിർണയ കേന്ദ്രത്തിൽ ക്രമീകരണം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിൽ കൺട്രോൾ റൂം സജ്ജമാക്കി.ഫോൺ : 0471 2732151.